ബർലിൻ∙ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജർമനിയിൽ വിശാല മുന്നണി സർക്കാർ അധികാരത്തിലെന്ന പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിച്ചുകൊണ്ട് മുന്നണിയിലെ ഘടകകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എസ്പിഡി) നേതൃത്വത്തിനുവേണ്ടിയുള്ള പോരു മുറുകി.
ഉപചാൻസലറും വിദേശകാര്യമന്ത്രിയുമാകുമെന്നു പ്രതീക്ഷിച്ചിരുന്ന എസ്പിഡി നേതാവ് മാർട്ടിൻ ഷുൾസ് പിന്മാറി പകരം ഇടക്കാല നേതാവായി ആൻഡ്രിയ നഹലേസിനെ(47) കൊണ്ടുവരാൻ തിടുക്കത്തിൽ തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. മാർച്ചിൽ നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനത്തിൽ തീരുമാനം എടുക്കുന്നതിനു പകരം വേണ്ടത്ര ചർച്ചയില്ലാതെ നഹലേസിനെ നേതൃത്വത്തിലെത്തിക്കാൻ നടത്തിയ നീക്കം അണികൾക്ക് ഇഷ്ടമായില്ല.
ഇതിനിടെ വിശാല മുന്നണി സർക്കാർ സംബന്ധിച്ചു പാർട്ടി അണികൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിന്റെ ഫലം മാർച്ച് നാലിനു പുറത്തുവരുന്നതും നിർണായകമാകും. നാലാം വട്ടവും ചാൻസലർ പദവിയിലെത്തുന്ന അംഗല മെർക്കലിന്റെ പാർട്ടിയിലും മുറുമുറുപ്പുണ്ട്.
വിശാല മുന്നണി യാഥാർഥ്യമാകാൻ വേണ്ടി എസ്പിഡിക്കു വിദേശം, ധനം, തൊഴിൽ അടക്കം ആറു പ്രധാന വകുപ്പുകൾ വിട്ടുകൊടുത്തതാണു കൺസർവേറ്റിവ് പാർട്ടിയിലെ അസ്വസ്ഥതയ്ക്കു കാരണം.