വാഷിങ്ടൻ∙ വൈറ്റ് ഹൗസിനു മുൻപിലെ റോഡിൽ, നൂറോളം പേർ നോക്കിനിൽക്കെ ഒരാൾ സ്വയം വെടിവച്ചു മരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ഈസമയം ഫ്ലോറിഡയിൽ ആയിരുന്നു. സംഭവത്തെത്തുടർന്ന് ഇവിടെ ആളുകൾ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി.
വൈറ്റ്ഹൗസിനു മുൻപിലെ സംരക്ഷണ വേലിക്കരികിലെത്തിയ കാൽനടയാത്രികൻ കുപ്പായത്തിനുള്ളിൽനിന്നു തോക്കു പുറത്തെടുത്ത് ആദ്യം സ്വന്തം മൊബൈൽ ഫോൺ വെടിവച്ചു തകർത്തു. പിന്നീടു പലവട്ടം സ്വയം വെടിവയ്ക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റാണു മരണം.
വെടിവയ്പ് വൈറ്റ് ഹൗസിനെ ലക്ഷ്യം വച്ചുള്ളതല്ലെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടില്ല. എന്തൊക്കെയോ കുത്തിക്കുറിച്ച നോട്ട് പാഡ് കിട്ടിയിട്ടുണ്ട്.