മയാമി ∙ യുഎസിൽ ഫ്ലോറിഡയിലെ മയാമിയിൽ നടപ്പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പത്തുപേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. തിരക്കേറിയ ദേശീയപാതയിലേക്കു തകർന്നുവീണ നടപ്പാലത്തിന്റെ കനത്ത കോൺക്രീറ്റ് സ്ലാബുകളുടെ അടിയിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോയെന്നറിയാൻ തിരച്ചിൽ നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.
950 ടൺ ഭാരമുള്ള പാലം പൊടുന്നനെ റോഡിലേക്കു തകർന്നുവീഴുകയായിരുന്നു. എട്ടു കാറുകൾ അടിയിൽപെട്ടു. രണ്ടു ട്രക്കുകൾ പൂർണമായി തകർന്നു. പാലം കേബിളുകളിൽ തൂക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അയഞ്ഞുപോയ കേബിളുകൾ മുറുക്കുന്നതിനിടെ താഴേക്കു പതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വലിയ സ്ഫോടനവും ബോംബു വീണതുപോലെയുള്ള അനുഭവവുമാണുണ്ടായതെന്നു പൊലീസ് ഡിറ്റക്ടീവ് ജുവാൻ കാർലോസ് ലേറ പറഞ്ഞു.