റിയാദ്∙ പലസ്തീൻ രാഷ്ട്രത്തെ സൗദി അറേബ്യ പിന്തുണയ്ക്കുന്നുവെന്നും ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീനായുള്ള അവിടത്തെ ജനങ്ങളുടെ അവകാശസമരങ്ങളിൽ അവരോടൊപ്പമാണെന്നും സൗദിയിലെ ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കി.
ഇസ്രയേലികൾക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്നു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിമുഖത്തിനിടെ അഭിപ്രായപ്പെട്ടതു മൂലം അറബ് ലോകത്തുണ്ടാക്കിയ സംശയങ്ങൾ ദൂരീകരിക്കാനാണു സൗദി രാജാവിന്റെ വിശദീകരണം.
പലസ്തീൻ പ്രശ്നത്തിൽ രമ്യമായ പരിഹാരത്തിന് അടിയന്തര ശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. ഗാസ അതിർത്തിയിൽ ഇസ്രയേൽ ആക്രമണത്തിൽ 17 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്നു സംഘർഷം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
സൽമാൻ രാജാവിന്റെ പിന്തുണയ്ക്കു പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നന്ദി പറഞ്ഞു.