അറ്റ്ലാന്റ ∙ സ്ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച് വൈറ്റ് ഹൗസ് ആക്രമണത്തിനു പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ. ജോർജിയയിൽ നിന്നുള്ള ഹാഷിൽ ജലാൽ തഹീബ് (21) ആണു പിടിയിലായത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു (എഫ്ബിഐ) യുവാവിന്റെ നീക്കങ്ങളെക്കുറിച്ചു സൂചന ലഭിച്ചപ്പോൾ സമാന ചിന്താഗതിയുള്ള ആളുകളെപ്പോലെ നടിച്ച് ജലാലിന്റെ വിശ്വാസം ആർജിച്ച് വിവരങ്ങൾ മനസ്സിലാക്കി ഒടുവിൽ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
വൈറ്റ് ഹൗസും സ്വാതന്ത്ര്യപ്രതിമയും ആക്രമിക്കാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് എഫ്ബിഐ പറയുന്നു. തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവിനു തന്റെ കാർ വിൽക്കാനും ഇയാൾ സന്നദ്ധത പ്രകടിപ്പിച്ചു. വൈറ്റ്ഹൗസിന്റെ രേഖാചിത്രവും ആക്രമണത്തിന്റെ വിശദാംശങ്ങൾ എഴുതിവച്ചിരുന്നതും കണ്ടെടുത്തതായി എഫ്ബിഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.