ADVERTISEMENT

ന്യൂയോർക്ക് ∙ ‘ഫ്രണ്ട്സ്, റോമൻസ്, കൺട്രി മെൻ, ലെൻഡ് മീ യുവർ ഇയേഴ്സ്’... 

ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ അനശ്വര വരി. ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന നാടക സമാഹാരം 1623 ൽ പുറത്തിറങ്ങിയിരുന്നില്ലെങ്കിൽ ഈ വരികൾ‌ ഒരുപക്ഷേ ലോകത്തിനു നഷ്ടമാകുമായിരുന്നു. ഇപ്പോഴിതാ, ഈ സമാഹാരം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ലേലത്തുകയിൽ ഷേക്സ്പിയറിനെ വെല്ലാനാരുമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. 

ഫസ്റ്റ് ഫോളിയോയുടെ ഒരു കോപ്പി കഴിഞ്ഞ ദിവസം വിറ്റുപോയത് ഏകദേശം 73.22 കോടി രൂപയ്ക്കാണ്. 36 നാടകങ്ങളുള്ള ആദ്യ ഫോളിയോയുടെ വെറും 6 പ്രതികളാണ് സ്വകാര്യവ്യക്തികളുടെ കയ്യിലുള്ളത്. കലിഫോർണിയയിലെ ഓക്‌ലൻഡിലുള്ള സ്വകാര്യ കോളജ് ലേലത്തിനു വച്ച സമാഹാരം അപൂർവ പുസ്തകങ്ങളും ഫോട്ടോകളും ശേഖരിക്കുന്നതു പതിവാക്കിയ സ്റ്റീഫൻ ലൂവെന്തെയിലാണ് സ്വന്തമാക്കിയത്. 

അച്ചടിച്ച ഒരു സാഹിത്യകൃതിക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 2001 ൽ ഇതേ ഫോളിയോയുടെ മറ്റൊരു പ്രതി 45.24 കോടി രൂപയ്ക്കു വിറ്റുപോയിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ പഴങ്കഥയായത്. 

ഷേക്സ്പിയർ മരിച്ച് 7 വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് സമാഹാരം പുറത്തിറക്കിയത്. മാക്ബത്തും ജൂലിയസ് സീസറുമടക്കം മുൻപൊരിക്കലും അച്ചടിമഷി പുരളാത്ത 18 നാടകങ്ങൾ ഇതിൽ ആദ്യമായി ഇടംപിടിച്ചിരുന്നു. ശുഭപര്യവസായികൾ, ദുരന്തപര്യവസായികൾ, ചരിത്രാഖ്യായികകൾ എന്നിങ്ങനെ ഷെയ്ക്സ്പിയർ നാടകങ്ങൾ ആദ്യമായി തരംതിരിച്ചു പ്രസിദ്ധീകരിച്ചതും ഫസ്റ്റ് ഫോളിയോയിലാണ്. 

English Summary: First collection of Shakespeare's plays sells for almost $10 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com