ADVERTISEMENT

ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കുന്നതിനിടെയാണിത്. 

വാഷിങ്ടൻ സമയം ഇന്നു രാവിലെ 8ന് ആൻഡ്രൂസ് ജോയിന്റ് ബേസിൽ പ്രത്യേക യാത്രയയപ്പു ചടങ്ങു നടക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിപ്പ്. അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പെന്റഗൺ വകയായി സേന നൽകുന്ന യാത്രയയപ്പു ചടങ്ങ് ഉണ്ടാകില്ല. വൈസ് പ്രസിഡന്റ് പെൻസും ഭാര്യയും കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂയോർക്കിലും കലിഫോർണിയയിലുമായി സേനയ്ക്കു നന്ദിയർപ്പണച്ചടങ്ങു നടത്തിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രഥമവനിത മെലനിയ ട്രംപ് വൈറ്റ് ഹൗസിൽനിന്നു യാത്രപറഞ്ഞുള്ള വിഡിയോ സന്ദേശം പങ്കു വച്ചിട്ടുണ്ട്. 

ബൈ‍ഡൻ ജയിച്ചതായി ഇനിയും അംഗീകരിക്കാതെ ഇടഞ്ഞു നിൽക്കുന്ന ട്രംപ് സ്കോട്‌ലൻഡിലെ സ്വന്തം ഗോൾഫ് കോഴ്സിലേക്കു പോകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏഴാം അസാന്നിധ്യം

സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്‍ഞകൾ യുഎസ് ചരിത്രത്തിലുണ്ട്. 

സത്യപ്രതിജ്ഞാ തീയതി, സ്ഥാനമേൽക്കുന്ന പ്രസിഡന്റ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, വിട്ടുനിന്നതിന്റെ കാരണം :

∙ 1801 മാർച്ച് 4 – തോമസ് ജഫേഴ്സൺ (ഡമോക്രാറ്റിക് റിപ്പബ്ലിക്കൻ) – ജോൺ ആഡംസ് (ഫെഡറലിസ്റ്റ്) – പരാജയം

∙ 1829 മാർച്ച് 4 – ആൻഡ്രൂ ജാക്സൺ (ഡമോക്രാറ്റിക്) – ജോൺ ക്വിൻസി ആഡംസ് (നാഷനൽ റിപ്പബ്ലിക്കൻ) – പരാജയം

∙ 1841 മാർച്ച് 4 – വില്യം ഹെൻറി ഹാരിസൺ (വിഗ്) - മാർട്ടിൻ വാൻ ബ്യൂറൻ (ഡെമോക്രാറ്റിക്) – കാരണം അജ്ഞാതം; പരാജയമാകാം

∙ 1869 മാർച്ച് 4 – യുളിസസ് എസ് ഗ്രാന്റ് (റിപ്പബ്ലിക്കൻ) – ആൻഡ്രൂ ജോൺസൺ (ഡമോക്രാറ്റിക്) – കാരണം അജ്ഞാതം; സ്ഥാനാർഥിയല്ല, ജനപ്രതിനിധിസഭയുടെ ഇംപീച്മെന്റ് ആകാം

∙ 1921 മാർച്ച് 4 – വറെൻ ജി. ഹാർഡിങ് (റിപ്പബ്ലിക്കൻ) – വുഡ്രോ വിൽസൻ (ഡമോക്രാറ്റിക്) – സ്ഥാനാർത്ഥിയല്ല; അനാരോഗ്യം

∙ 1974 ഓഗസ്റ്റ് 9 – ജെറാൾഡ് ഫോഡ് (റിപ്പബ്ലിക്കൻ) –  റിച്ചഡ് നിക്സൻ (റിപ്പബ്ലിക്കൻ) – രാജിവച്ചൊഴിയൽ

∙ 2021 ജനുവരി 20 – ജോ ബൈഡൻ (ഡമോക്രാറ്റിക്) - ഡോണൾഡ് ട്രംപ് (റിപ്പബ്ലിക്കൻ) - പരാജയം

English Summary: Donald Trump not to be present for Joe Biden swearing in ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com