റിയോ ഡി ജനീറോ ∙ ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തെ ജയിലിലുണ്ടായ കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ മനോസിലെ ജയിലിൽ ഞായറാഴ്ച രാത്രിയാണു വ്യത്യസ്ത ലഹരിമരുന്നു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച പുലർച്ചെവരെ നീണ്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. ചിലർ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും കരുതുന്നു.
തടവുകാരെ കുത്തിനിറച്ച ബ്രസീലിലെ ജയിലുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ലഹരിമരുന്നു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 18നു മൂന്നു ജയിലുകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.