ഇസ്ലാമാബാദ് ∙ കഴിഞ്ഞ ഒക്ടോബറിൽ യുഎസ് സന്ദർശനത്തിനു തയാറെടുത്ത തനിക്കു വീസ നിഷേധിച്ചതായി പാക്കിസ്ഥാൻ സെനറ്റർ ഹാഫിസ് ഹംദുല്ലയുടെ വെളിപ്പെടുത്തൽ. യുഎസ് എംബസിയിലെ കോൺസലർ സെക്ഷനിൽ നാലുമണിക്കൂർ ക്യൂ നിന്നശേഷം വീസ തരാനാവില്ലെന്ന അറിയിപ്പാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റ് ഡപ്യൂട്ടി ചെയർമാനും ജെയുഐ–എഫ് സെക്രട്ടറി ജനറലുമായ മൗലാന അബ്ദുൽ ഗഫൂർ ഹൈദരിക്കു ന്യൂയോർക്കിൽ യുഎൻ ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎസ് വീസ നിഷേധിച്ചതിനു പിന്നാലെയാണ് അതേ പാർട്ടിക്കാരനായ ഹംദുല്ല മുൻ സംഭവം വെളിപ്പെടുത്തിയത്.
ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ സഖ്യകക്ഷിയാണു മൗലാന ഫസ്ലുർ റഹ്മാൻ നേതൃത്വം നൽകുന്ന ജെയുഐ–എഫ്. താലിബാനോട് അനുഭാവമുള്ള ഈ വിഭാഗം മേഖലയിലെ യുഎസ് നയങ്ങളെ എതിർക്കുന്നവരാണ്.