റിയോ ഡി ജനീറോ (ബ്രസീൽ) ∙ ബ്രസീലിലെ ഗ്രീസ് അംബാസഡർ കൈറികോസ് അമിറിദിസ് (59) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണു അമിറിദിസിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ റിയോ നഗരത്തിലെ ഒരു പാലത്തിനു താഴെ കണ്ടെത്തിയത്. ബ്രസീലിയൻ വംശജയായ ഭാര്യ ഫ്രാൻസ്വാസ് ഡിസൂസ ഒലിവേര (40), പൊലീസ് ഓഫിസർ കൂടിയായ കാമുകൻ സെർജി ഗോമസ് മൊരേറ (29) എന്നിവരാണു പിടിയിലായത്.
റിയോയുടെ വടക്കൻ മേഖലയിൽ ഡിസംബർ 21 മുതൽ കുടുംബസമേതം അവധി ചെലവഴിക്കാൻ പോയ അമിറിദിസിനെ കാണാതാകുകയായിരുന്നു. അപാർട്മെന്റിൽനിന്നു കാറുമായി പുറത്തുപോയ അംബാസഡർ മടങ്ങിവന്നില്ലെന്നാണു ഭാര്യ ഒലിവേര പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ അപാർട്മെന്റിൽ രക്തക്കറകൾ കണ്ടെത്തി. അംബാസഡറുമായി വഴക്കുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു മൊരേറ കുറ്റമേറ്റു.
മൃതദേഹം കാറിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കൊലപാതകത്തിനു സഹായം ചെയ്തു കൊടുത്തതിനു മൊരേറയുടെ ബന്ധുവായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമിറിദിസ്–ഒലിവേറ ദമ്പതികൾക്കു പത്തുവയസ്സായ മകളുമുണ്ട്.