ഹൂസ്റ്റൻ∙ വംശീയ അതിക്രമത്തിന്റെ ഇരയായി കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ യുഎസ് സർക്കാരിനോടു ചോദിക്കുന്നു: വംശീയ അതിക്രമം തടയാൻ എന്തു നടപടിയാണു വരിക? കാൻസസ് സിറ്റിയിൽ മുൻ നാവിക ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജനായ എൻജിനീയർ ശ്രീനിവാസ് കുച്ചിഭോട്‌ല(32)യുടെ ഭാര്യ സുനയന ദുമാലയാണു ട്രംപ് സർക്കാർ ന്യൂനപക്ഷസുരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്നു ചോദിച്ചു രംഗത്തെത്തിയത്.
അക്രമങ്ങൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്നും അമേരിക്ക വിടണോ എന്നുപോലും സംശയിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും സുനയന പറഞ്ഞു. പക്ഷേ, അമേരിക്കയിൽ നല്ലതു സംഭവിക്കുമെന്നു പറഞ്ഞ് ഭർത്താവ് എല്ലായ്പോഴും ആത്മവിശ്വസം പ്രകടിപ്പിച്ചതുകൊണ്ടാണു രാജ്യത്തു തുടർന്നതെന്നും അവർ വെളിപ്പെടുത്തി.
കാൻസസ് സിറ്റിയിലെ അക്രമത്തിൽ പരുക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. തടസ്സം പിടിക്കാനെത്തിയപ്പോൾ പരുക്കേറ്റ അമേരിക്കക്കാരനും സുഖംപ്രാപിച്ചു വരുന്നു. വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു.