ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കുവരെ ബോധ്യപ്പെട്ടിട്ടും റഷ്യയോടുള്ള നിലപാടു മാറ്റുന്നതിന്റെ സൂചനകൾ നൽകാതെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായി നല്ല ബന്ധമുണ്ടാകുന്നതു നല്ലതാണ്, മോശം കാര്യമല്ല എന്നാണു ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. റഷ്യയുമായി ഊഷ്മള ബന്ധം വേണ്ടെന്നു പറയുന്നവർ വിഡ്ഢികളാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം ഉറപ്പാക്കാൻ റഷ്യ ഇടപെട്ടതിനെക്കുറിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ട്രംപിനെക്കണ്ടു റിപ്പോർട്ട് നൽകിയിരുന്നു. ഹിലറി ക്ലിന്റൻ ജയിക്കരുതെന്ന കാര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു പ്രത്യേക താൽപര്യമുണ്ടായിരുന്നു. റഷ്യൻ ഇടപെടൽ ഇനിയും തുടർന്നേക്കുമെന്നാണ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. എന്നാൽ, റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചിക്കുകയാണ്. യുഎസ് രഹസ്യാന്വേഷണവിഭാഗത്തെപ്പോലും അവിശ്വസിച്ചുള്ള ട്രംപിന്റെ റഷ്യൻ അനുകൂല നിലപാടു രാഷ്ട്രീയ നിരീക്ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.