ADVERTISEMENT

കാലാവസ്ഥയും കന്നുകാലി വളർത്തലും തമ്മിലെന്തു ബന്ധം. ബന്ധമുണ്ടെന്നാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടക്കുന്ന പഠനങ്ങൾ തെളിയിക്കുന്നത്. മൃഗവളർത്തലിലൂടെ 15 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് യുഎൻ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഭക്ഷണം വെല്ലുവിളി

ലോക ജനസംഖ്യ 2050 ആകുമ്പോഴേക്കും 9.9 ബില്യൻ (990 കോടി) ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോളിത് 7.8 ബില്യൻ ആണ്. 25 ശതമാനത്തിലധികം വർധനയാണുണ്ടാവുക. ഇത്രയും പേർക്കു കൂടി ഭക്ഷണം കണ്ടെത്തുക എന്നത് നിലവിലെ സാഹചര്യത്തിൽ വലിയവെല്ലുവിളിയായി മാറും. ഭക്ഷ്യോൽപാദനം വൻതോതിൽ കൂട്ടേണ്ടി വരും. അപ്പോൾ കന്നുകാലി വളർത്തലിനു മാത്രം കരഭൂമിയുടെ 30 ശതമാനം മാറ്റേണ്ടിവരുമെന്നാണ്  പറയുന്നത്. അതായത് കൃഷി ഭൂമിയുടെ 70 ശതമാനവും മൃഗവളർത്തലിനായി മാറ്റിവയ്ക്കേണ്ടി വരും. ഒരു കിലോ ഇറച്ചി ഉൽപാദിപ്പിക്കാൻ 15,000 ലീറ്റർ ശുദ്ധജലം ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, കാലികൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ 15 ശതമാനവും പശു, ആട്, കാലികൾ എന്നിവ ചാണകത്തിലൂടെയടക്കം പുറന്തള്ളുന്ന മീതേൻ ഉൾപ്പെടെയുള്ളവയിലൂടെയാണ്. വരും കാലത്ത് ഭൂമിക്ക് ഇതെല്ലാം താങ്ങാനുള്ള ശേഷി ഉണ്ടാകുമോ എന്ന ചോദ്യം ശാസ്ത്രലോകം ഇപ്പോൾ ഗൗരവമായി ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വരുംകാലത്തെ വർധിച്ചു വരുന്ന ഭക്ഷ്യോൽപാദന ആവശ്യകതയെന്ന പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയും അന്വേഷണവും തുടങ്ങിയിട്ടുമുണ്ട്.

പരിഹാരമെന്ത്?

ആഹാരത്തിനായുള്ള കാലിവളർത്തലിന് പകരമായി വരും കാലം കാണുന്നത് സിന്തറ്റിക് മീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ലാബ് മീറ്റിനെയാണ്. എല്ലാ വികസിത രാജ്യങ്ങളും 100 ശതമാനം സിന്തറ്റിക് ബീഫിലേക്ക് മാറണമെന്നാണ് ബിൽഗേറ്റ്സിനെപ്പോലുള്ളവർ ഇപ്പോൾ തന്നെ പറയുന്നത്. വെള്ളത്തിന്റെ ഉപഭോഗം, കാലി വളർത്തലിലൂടെ ഉണ്ടാകുന്ന മീതേൻ ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറയ്ക്കൽ തുടങ്ങിയവ സിന്തറ്റിക് മീറ്റ് ഉപഭോഗത്തിലൂടെ സാധിക്കും. സിന്തറ്റിക് ബീഫിലേക്ക് മാറുന്നതോടെ ഭക്ഷ്യോൽപാദനത്തിനായുള്ള വെള്ളം, ഭൂമി എന്നിവയുടെ ഉപയോഗം 90 ശതമാനം വരെ കുറയ്ക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിന്തറ്റിക് ബീഫ്

ലാബിൽ വളർത്തിയെടുക്കുന്ന ഇറച്ചി എന്ന് ലളിതമായി സിന്തറ്റിക് ബീഫിനെ വിളിക്കാം. ജീവനുള്ള മൃഗത്തിന്റെ മസിൽ സാംപിൾ എടുത്ത് ന്യൂട്രിയന്റ് സിറപ്പിൽ ഇട്ട് വളർത്തിയാണ് ലാബ് മീറ്റ് ഉണ്ടാക്കുന്നത്. ജീവനുള്ള ശരീരത്തിലെ കോശങ്ങൾ വളരുന്നതുപോലെ ഇതും വളരും. ന്യൂട്രിയന്റ് സിറപ്പിൽ വയ്ക്കുമ്പോൾ ഫൈബർ ഉണ്ടാകും. ഇതിനെ സ്പോഞ്ച് പോലുള്ള പ്രതലത്തിൽ വയ്ക്കുമ്പോൾ ഇതിന് ആവശ്യം പോലെ പോഷണം ആഗിരണം ചെയ്യാൻ സാധിക്കും. കോശം വലിച്ചു നീട്ടാൻ സാധിക്കുന്നതിനാൽ വലുതാകുകയും ചെയ്യും. ഇങ്ങനെ എല്ലില്ലാത്ത സംസ്കരിച്ച മാംസം ഉണ്ടാക്കിയെടുക്കാം. ഇതുപോലെ തന്നെ ലാബ് മിൽക്, മുട്ടയുടെ വെള്ള തുടങ്ങിയവ ഉണ്ടാക്കാനാവും. യീസ്റ്റിൽ നിന്നാണ് ഇവ ഉണ്ടാക്കുന്നത്. യീസ്റ്റിനെ ജനിതക മാറ്റം വരുത്തി പാലിലും മുട്ടയിലുമുള്ള പ്രോട്ടീൻ ഉണ്ടാക്കാനാവും. ഇറച്ചിയെ അപേക്ഷിച്ച് ഇവ ഉണ്ടാക്കുന്നത് കൂടുതൽ എളുപ്പവും ലളിതവുമാണ്.

പ്രതിസന്ധി

ലോകജനസംഖ്യയിൽ വലിയൊരു വിഭാഗം പോഷകക്കുറവ് നേരിടുന്നുണ്ട്. ആവശ്യത്തിന് പോഷകം ലഭിക്കാത്തവരുടെ സംഖ്യ 1 ബില്യണോളം (100 കോടി)  വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിന്തറ്റിക് മീറ്റിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. രുചിയിലെ വ്യത്യാസമാണ് മറ്റൊരു പ്രശ്നം. കൂടുതൽ പരീക്ഷണങ്ങളിലൂടെ രുചി കൂട്ടാനാവുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നത്. ലോകത്ത് ഭക്ഷ്യ ഉൽപാദന, സംസ്കരണ രംഗത്തുള്ള വൻ ലോബികളുയർത്തുന്ന രാഷ്ട്രീയ സമ്മർദമാണ് നിലവിലെ വലിയ പ്രതിസന്ധി. ഇതിന്റെ ഉൽപാദനത്തിനും വിൽപനയ്ക്കുമെതിരെ നിയമം കൊണ്ടുവരണമെന്ന ഇവരുടെ ആവശ്യത്തെ മറികടന്നാൽ മാത്രമേ നാളെയുടെ ഭക്ഷണമായി കരുതപ്പെടുന്ന സിന്തറ്റിക് മീറ്റിന് സ്വീകാര്യത ഉണ്ടാക്കിയെടുക്കാനാവൂ. 

ലാബ് മീറ്റിന് നിലവിൽ വിലകൂടുതലാണ്. കൂടുതൽപേർ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ ഇതിൽ മാറ്റമുണ്ടാകും. ലോകത്ത് തന്നെ ആദ്യമായി സിംഗപ്പൂർ ഗവൺമെന്റ് ആണ് രാജ്യത്ത് ഈറ്റ് ജസ്റ്റ് എന്ന യുഎസ് സ്റ്റാർട്ട് അപ്പിന് സിന്തറ്റിക് മീറ്റ് ഉൽപാദിപ്പിച്ച് വിൽക്കുന്നതിന് അനുമതി നൽകിയത്. ശതകോടീശ്വരനായ ബിൽ ഗേറ്റ്സ് നിലവിൽ ഈ രംഗത്തെ ബിയോൺഡ് മീറ്റ്സ്, ഇംപോസിബിൾ ഫുഡ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

English Summary : Lab-made meat may herald the next food revolution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com