ബാങ്കും ഇടപാടുകാരും ഇനി ഭായി ഭായി..
Mail This Article
ബാങ്കുകളുമായി ഇടപെടുമ്പോള്‍ തര്‍ക്കങ്ങള്‍ സര്‍വസാധാരണമാണ്. പലപ്പോഴും ഉപഭോക്താക്കള്‍ക്ക് കൃത്യമായ പരിഹാരം സമയത്ത് ലഭിക്കാറില്ല. ബാങ്കിംഗ് ഓംബുഡ്‌സ്മാന് പരാതി നല്‍കി കാത്തിരിക്കാറാണ് പതിവ്. ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകുന്നതിന് തടയിടാന്‍ ആര്‍ ബി ഐ സമഗ്ര പരിഷ്‌കാരം വരുത്തുന്നു. 2021 ജനുവരി മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരും.
പുതിയ പരാതി പരിഹാര രീതികള്‍
നിലവിലുള്ള പരാതിപരിഹാര സംവിധാനം കൂടുതല്‍ ഫലപ്രദവും വേഗത്തിലുമാക്കുന്ന തരത്തിലുള്ള പരിഷ്‌കാരമാണ് ആര്‍ ബി ഐ ലക്ഷ്യമിടുന്നത്. ബാങ്കുകള്‍ക്ക് പരിഹരിക്കാവുന്ന സാധാരണ പരാതികൾ അധികമുള്ള ബാങ്കുകള്‍ക്ക് ഇന്‍സെന്റീവുകള്‍ നിരുത്സാഹപ്പെടുത്താനും വളരെ കുടുതല്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബാങ്കുകള്‍ സ്വന്തം ചെലവില്‍ തന്നെ ഇത് പരിഹരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പരാതി പരിഹാര രീതികള്‍.
ബാങ്കുകളുമായുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അതത് ബാങ്കുകളില്‍ തന്നെ ഓംബുഡ്‌സമാന്‍ സംവിധാനം 2018 ല്‍ കൊണ്ടു വന്നിരുന്നു. ആക്ഷേപമുണ്ടായാല്‍ ആദ്യം ബാങ്കില്‍ തന്നെ പരാതി നല്‍കണം. 30 ദിവസത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ എക്‌സ്റ്റേണല്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന് പിന്നീട് പരാതി നല്‍കാം. പരാതിയെ സാധൂകരിക്കുന്ന രേഖകള്‍ സഹിതം ഒരു വര്‍ഷത്തിനുള്ളിലാണ് ഓംബുഡ്‌സ്മാന് പരാതി നല്‍കേണ്ടത്. ഓംബുഡ്‌സ്മാന്‍ ബാങ്കുമായി അനുരഞ്ജന ചര്‍ച്ച നടത്തി ഇരുകൂട്ടര്‍ക്കും അനുയോജ്യമായി തീരുമാനത്തിലെത്തി ഉത്തരവ് പുറപ്പെടുവിക്കും. ഇൗ പരിഹാരത്തില്‍ തൃപ്തനല്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ക്ക് നേരിട്ട് പരാതി എഴുതാം. ഇവിടെയും പരാജയപ്പെട്ടാല്‍ കണ്‍സ്യൂര്‍ കോടതിയെ സമീപിക്കാം.
English Summary : More Customer Friendly Initiatives by Banks from January