പുതുച്ചേരി കുതിക്കുന്നു, മലയാളി എൻജിനിൽ
Mail This Article
തിരുവനന്തപുരം ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈ, ആന്ധ്ര ടീമുകളെ അട്ടിമറിച്ച പുതുച്ചേരി ടീമിനെ വാർത്തെടുക്കുന്നതു കേരളത്തിന്റെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ. റെയ്ഫി വിൻസെന്റ് ഗോമസ്, സോണി ചെറുവത്തൂർ, വി.എ.ജഗദീഷ് എന്നിവരാണു പുതുച്ചേരിയുടെ കുതിപ്പിനു തന്ത്രങ്ങൾ മെനയുന്നത്. കേരളത്തിന്റെ മറ്റൊരു മുൻ താരം ഫാബിദ് അഹമ്മദാണു ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ 3 വർഷം മുൻപാണു പുതുച്ചേരിക്ക് അനുമതി ലഭിച്ചത്. റെയ്ഫി ആദ്യവർഷം ടീമിലെ അതിഥി കളിക്കാരനായി. കഴിഞ്ഞ വർഷം മുതൽ ടീമിന്റെ സിലക്ടർ ആയി. ഈ വർഷം സോണിയും ജഗദീഷും എത്തി.
കഴിഞ്ഞ വർഷം മുഷ്താഖ് ട്രോഫിയിൽ ബംഗാളിനെ തോൽപിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ എത്തി. ഇത്തവണ ആന്ധ്രയ്ക്കെതിരെ 226 റൺസ് പിൻതുടർന്നായിരുന്നു ജയം. ഇന്നലെ മുംബൈയെ 96 റൺസിനു പുറത്താക്കിയായിരുന്നു അട്ടിമറി. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനക്കാരാണു പുതുച്ചേരി ഇപ്പോൾ.
English Summary: Former Kerala Ranji trophy players behind puducherry team performance