ADVERTISEMENT

ന്യൂഡൽഹി∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു ഫോർമാറ്റിൽ പോലും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോയ താരമാണ് സ്പിന്നർ കുൽദീപ് യാദവ്. രവീന്ദ്ര ജഡേജയ്ക്കും ആർ.അശ്വിനും പരുക്കേറ്റു പുറത്തായതിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ കുൽദീപിന് ഇടംലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനാണ് നറുക്ക് വീണത്.

ടീമിന്റെ തീരുമാനത്തിനെതിരെ നിരവധി പേർ‌ രംഗത്തെത്തുകയും ചെയ്തിരുന്നു. 2019 ജനുവരിയിൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിലെ അഞ്ചുവിക്കറ്റ് നേട്ടത്തിനുശേഷം ഒരു ടെസ്റ്റ് പോലും കളിക്കാൻ 26കാരനായ ഈ ‘ചൈനാമെൻ’ ബോളർക്ക് അവസരം ലഭിച്ചില്ല. ഇതിനെപ്പറ്റി കുൽദീപ് ഇതുവരെ പ്രതികരിച്ചിരുന്നുമില്ല. എല്ലാ ഓസീസ് മണ്ണിലെ ചരിത്രവിജയത്തിന് ഒരാഴ്ചയ്ക്കുശേഷം മനസ്സുതുറന്നിരിക്കുകയാണ് കുൽദീപ്.

കളത്തിൽ ഇറങ്ങാൻ അവസരം ലഭിക്കാത്തതിൽ നിരാശയുണ്ടെങ്കിലും ടീമിലെ സാഹചര്യം തനിക്ക് അനുകൂലമല്ലെന്ന് മനസ്സിലാക്കുന്നെന്നാണ് കുൽദീപിന്റെ പ്രതികരണം. ബോർഡർ ഗവാസ്‌കർ ട്രോഫി 2-1 ന് ജയിച്ചുകൊണ്ട് ഓസ്‌ട്രേലിയയിൽ ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ഇതിനെ വെല്ലുവിളി എന്നു വിളിക്കില്ല, പക്ഷേ തീർച്ചയായും എനിക്ക് അവസരങ്ങൾ ലഭിച്ചില്ല. അതിൽ നിരാശയുമുണ്ട്. പക്ഷേ ടീം മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അത് കാര്യമാക്കുന്നില്ല. കളിക്കാൻ സാധിക്കുമെന്ന് തീർച്ചയായും പ്രതീക്ഷിച്ചിരുന്നു. എങ്കിലും ടീം കോമ്പിനേഷൻ കാരണം അതിനു സാധിച്ചില്ല.

ടീമിന്റെ ഇപ്പോഴത്തെ കോമ്പിനേഷന്‍ അനുസരിച്ച് എനിക്ക് സ്ഥാനമില്ല. പക്ഷേ, ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരമ്പര നേടിയ രീതി മികച്ചതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അപ്ന ടൈം ആയേഗ (എന്റെ സമയം വരും) എന്ന് ഞാൻ വിശ്വസിക്കുന്നു. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച രീതിയിൽ പ്രകടനം നടത്തിയിട്ടുണ്ട്.’ – കുൽദീപ് പറഞ്ഞു.

English Summary: ‘There was a bit of disappointment for sure’- Kuldeep Yadav opens up on being dropped against Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com