ADVERTISEMENT

തിരുവനന്തപുരം∙ വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ഇത്തവണ വനിത ക്രിക്കറ്റ് ആണ്. ദക്ഷിണാഫ്രിക്കൻ വനിത ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ മുഴുവൻ മത്സരങ്ങളും നടത്താൻ ബിസിസിഐ പരിഗണിക്കുന്നത് കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയമാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ബിസിസിഐയെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്നതാണു പരമ്പര. പക്ഷേ വേദി തിരുവനന്തപുരത്താണെങ്കിലും പ്രിയതാരങ്ങളായ ഹർമൻപ്രീത് കൗറിനെയും സ്മൃതി മന്ഥനയെയും മിതാലി രാജിനെയുമൊന്നും നേരിട്ടു കാണാൻ ക്രിക്കറ്റ് പ്രേമികൾക്കാവില്ല. കോവിഡ് സാഹചര്യത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാവും മത്സരങ്ങൾ. ടിവിയിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാവും.

അതേസമയം, ദക്ഷിണാഫ്രിക്കയിൽ ജനിതക വകഭേദം വന്ന കൊറോണയുടെ ഭീതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ടീം എന്ന് എത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം ടീം ഇന്ത്യയിൽ എത്തുമെന്നായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച് 10 മുതൽ മത്സര വേദിയിൽ ഇന്ത്യൻ ടീം ക്യാംപ് ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത മാസം ആദ്യം ദക്ഷിണാഫ്രിക്കൻ ടീം എത്തുമെന്നാണു കരുതുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ഒരു വേദിയിൽ തന്നെ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്നു രാജ്യാന്തര മത്സരങ്ങൾ പ്രശംസനീയമായ രീതിയിൽ സംഘടിപ്പിച്ച കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയം ബിസിസിഐ പരിഗണനയിൽ വന്നതും അങ്ങനെയാണ്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിന്റെ ഇടപെടലും നിർണായകമായി.

karyavattom-greenfield-stadium-sports-hub
കാര്യവട്ടം സ്പോർട്സ് ഹബ്

എന്നാൽ കാര്യവട്ടം സ്റ്റേഡിയത്തിൽ സർക്കാരിന്റെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ അനുമതി തേടി കെസിഎ ഭാരവാഹികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തിയത്. തുടർന്നു ജില്ലാ കലക്ടർ നവ്ജ്യോത് ഖോസയെയും കണ്ടും. കോവിഡ് കേന്ദ്രം ഇവിടെ നിന്നു മാറ്റാൻ നേരത്തെ തീരുമാനിച്ചതാണെന്നു കലക്ടർ അറിയിച്ചതോടെയാണ് മത്സരം നടത്താനുള്ള സന്നദ്ധത കെസിഎ ബിസിസിഐയെ അറിയിച്ചത്.

കാര്യവട്ടം സ്റ്റേഡിയത്തിലെ പവലിയനിൽ പലയിടത്തും ശുചിമുറികൾ ഉൾപ്പെടെ തകർന്ന അവസ്ഥയിലാണ്. എന്നാൽ മത്സരം അനുവദിച്ചാലും കാണികളെ പ്രവേശിപ്പിക്കാത്തതിനാൽ ഗാലറിയും പവലിയനും പ്രശ്നമാവില്ല. കമന്റേറ്റർമാർക്കും മാച്ച് ഒഫിഷ്യലുകൾക്കും ടിവി ക്രൂവിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയാൽ മതിയാവും.

സ്റ്റേഡിയത്തിലെ വിക്കറ്റും ടർഫും കെസിഎ തന്നെ പരിപാലിക്കുന്നുണ്ട്. മത്സരത്തിനായുള്ള പിച്ചൊരുക്കം മാത്രമേ ആവശ്യമായി വരികയുള്ളൂ. രണ്ടു ടീമുകൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബയോ ബബിളിൽ കഴിയാൻ പാകത്തിൽ താമസ സൗകര്യവും ഒരുക്കേണ്ടി വരും. കേരളം ആദ്യമായിട്ടാണു രാജ്യാന്തര വനിത ക്രിക്കറ്റ് മത്സരത്തിനു വേദിയാവുന്നത്.

ലോക്ഡൗണിനു ശേഷം ഇന്ത്യൻ വനിത ടീം ആദ്യമായാണു കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മാർച്ച് എട്ടിന് ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് ടീം അവസാനമായി കളിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യ റണ്ണേഴ്സ് അപ്പാണ്.

Content Highlight: Indian Women Cricket Team, Greenfield International Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com