ബിസിസിഐയുടെ പുതിയ ‘ഓട്ടപരീക്ഷ’; സഞ്ജു ഉൾപ്പെടെ 6 പേർ പരാജയപ്പെട്ടു
Mail This Article
മുംബൈ∙ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ബിസിസിഐ യോയോ ടെസ്റ്റിനു പുറമേ താരങ്ങൾക്കു നിർബന്ധമാക്കിയ ‘2 കിലോമീറ്റർ ഓട്ടം’ പരീക്ഷയിലാണ് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ആറു പേർ പരാജയപ്പെട്ടത്. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, നിതീഷ് റാണ, രാഹുൽ തെവാത്തിയ, സിദ്ധാർഥ് കൗൾ, ജയദേവ് ഉനദ്ഖട്ട് എന്നിവരാണ് ബിസിസിഐ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഈ ആഴ്ച കൊണ്ടുവന്ന ‘ഓട്ടപരീക്ഷ’യിൽ പരാജയപ്പെട്ടത്.
എന്നാൽ ബിസിസിഐ പുതിയതായി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും. ഫിറ്റ്നസ് ടെസ്റ്റിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതിലും പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്നാണ് സൂചന. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര.
2018ൽ സഞ്ജു സാംസൺ, മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു എന്നിവർ ബിസിസിഐയുടെ യോയോ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ ഇംഗ്ലണ്ട് പര്യടനത്തിലെ നിശ്ചിത ഓവർ ടീമിൽ നിന്ന് ഇവർ പുറത്തായിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോൾ പരമ്പരയും വർഷാവസാനം നടക്കുന്ന ട്വന്റി 20 ലോകകപ്പും മുൻനിർത്തി 20 താരങ്ങൾക്കായിരുന്നു ഫിറ്റ്നസ് ടെസ്റ്റ്. സാധാരണ ഫിറ്റ്നസ് ടെസ്റ്റായ യോയോയ്ക്കു പുറമേയാണ് 2 കിലോമീറ്റർ ഓട്ടം കൂടി ഉൾപ്പെടുത്തിയത്. 8 മിനിറ്റ് 30 സെക്കൻഡിൽ രണ്ടു കിലോമീറ്റർ ദൂരം ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ എന്നിവർ ഓടിയെത്തണം. ഫാസ്റ്റ് ബൗളർമാരാകട്ടെ എട്ടു മിനിറ്റ് 15 സെക്കൻഡിൽ 2 കിലോമീറ്റർ മറികടക്കണം.
English Summary: Six cricketers fail BCCI’s new 2km-run fitness test