ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം പതിപ്പിനു മുന്നോടിയായുള്ള താരലേലത്തിൽ ചരിത്രം തിരുത്തിയ വിലയുമായി രാജസ്ഥാൻ റോയൽസ് വാങ്ങിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ് ദക്ഷിണാഫ്രിക്കക്കാരൻ ക്രിസ് മോറിസ്. ഓസ്ട്രേലിയൻ താരങ്ങളായ ഗ്ലെൻ മാക്സ്‌വെൽ, ജൈ റിച്ചാർഡ്സൻ, ന്യൂസീലൻഡ് താരം കൈൽ ജാമിസൺ തുടങ്ങിയവരും അവർക്കു ലഭിച്ച വമ്പൻ വില കൊണ്ട് വാർത്തകളിലെ താരമായവർ തന്നെ. അടിസ്ഥാന വില മാത്രം ലഭിച്ചിട്ടും ഇവർക്കൊപ്പമോ ഇവരേക്കാളേറെയോ വാർത്താ പ്രാധാന്യം ലഭിച്ചൊരു താരത്തെയും നാം കണ്ടു. താരലേലത്തിനു മുന്‍പേ തന്നെ വാർത്തകളിലെ നിത്യസാന്നിധ്യമായിരുന്ന അർജുൻ തെൻഡുൽക്കറെന്ന യുവതാരം. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മകൻ!

ലേലത്തിന് എത്തിയത് ക്രീസിലെത്തുന്ന പതിനൊന്നാമനെപ്പോലെ ഏറ്റവും ഒടുവിൽ. വിളിക്കാനുണ്ടായിരുന്നത് ഒരേയൊരു ടീം. ലഭിച്ചത് അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മാത്രം. പിതാവിന്റെ തണലിൽ വളരുന്നവനെന്ന പരിഹാസത്തിനിടെയാണ് അർജുൻ തെൻഡുൽക്കറെന്ന 21കാരനെ മുംബൈ ഇന്ത്യൻസ് ഇത്തവണ ലേലത്തിൽ ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനമോ റെക്കോർഡോ അവകാശപ്പെടാനില്ലാത്ത അർജുനെ മുംബൈ ഇന്ത്യൻസ് വാങ്ങിയതിൽ സച്ചിന്റെ സ്വാധീനം ഉണ്ടാകുമോ? സംശയം സ്വാഭാവികം. ‘മാനേജ്മെന്റ് ക്വോട്ട’യിൽ സീറ്റ് തരപ്പെടുത്തുന്നു പോലെയാണ് അർജുനെ മുംബൈ വാങ്ങിയതെന്ന പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ കണ്ടു. ഏതാനും വർഷങ്ങൾക്കു മുൻപ് 327 പന്തിൽ 1009 റണ്‍സെടുത്ത് ലോക റെക്കോർഡിട്ട മുംബൈയിലെ ഓട്ടോ ഡ്രൈവറുടെ മകൻ പ്രണവ് ധൻവാഡെയുടെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പേരിലെ ‘തെൻഡുൽക്കർ’ കണ്ടല്ല അർജുനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് എന്നാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വാദം. പ്രധാനമായും ബോളറാണെങ്കിലും ബാറ്റിങ്ങിലും അത്യാവശ്യം തിളങ്ങുന്ന അർജുന്, കൂടുതൽ മികവിലേക്ക് വളരാനുള്ള അവസരമാണ് ഈ താരലേലത്തിലൂടെ കൈവന്നതെന്നാണ് ചോപ്രയുടെ പക്ഷം. ഏതാനും വർഷങ്ങളായി മുംബൈ ഇന്ത്യൻസിനായി നെറ്റ്സിൽ പന്തെറിഞ്ഞുള്ള പരിചയവും അർജുനുണ്ട്.

‘പണം കൊണ്ട് വാങ്ങാവുന്ന ഒരേയൊരു തെന്‍ഡുൽക്കറിനെയാണ് ഇത്തവണ മുംബൈയ്ക്ക് ലഭിച്ചത്. കാരണം മറ്റേ തെൻഡുൽക്കർ (സച്ചിൻ) ഒരിക്കലും ലേലത്തിന് വന്നിട്ടില്ല. അർജുന്റെ പേര് ലേലത്തിൽ വന്നു, അവർ വാങ്ങി’ – ചോപ്ര പറഞ്ഞു.

‘മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചെടുക്കാൻ അർജുനു കഴിയും എന്നത് വാസ്തവമാണ്. ഏറ്റവും മികച്ച പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ കഴിയുന്ന പിതാവ് അദ്ദേഹത്തിനുണ്ട്. ഐപിഎലിലെ തന്നെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമാകാനും ഇപ്പോൾ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇവിടുത്തെ അനുഭവം അദ്ദേഹത്തെ സഹായിക്കുമെന്ന് തീർച്ച’ – ചോപ്ര പറഞ്ഞു.

‘മുംബൈയ്ക്കായി അർജുൻ വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പേരിനൊപ്പം തെൻഡുൽക്കർ ഉള്ളതുകൊണ്ട് മാത്രമല്ല അർജുനെ മുംബൈ ഇന്ത്യൻസ് വാങ്ങിയത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടു കൂടിയാണ്. അവർക്ക് അർജുനെ വേണമായിരുന്നു. അവർ അദ്ദേഹത്തെ വാങ്ങി. അത്രേയുള്ളൂ’ – ചോപ്ര പറഞ്ഞു.

∙ മികവ് തെളിയിക്കേണ്ടത് അർജുനെന്ന് സഹീർ

മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമുള്ള പരിചയം ക്രിക്കറ്റ് കരിയറിലെ അദ്ദേഹത്തിന്റെ വളർച്ചയെ സഹായിക്കുമെന്ന് താരത്തെ ലേലത്തിൽ വാങ്ങിയ മുംബൈ ഇന്ത്യൻസ് ബോളിങ് കൺസൾട്ടന്റ് സഹീർ ഖാൻ അഭിപ്രായപ്പെട്ടു.

‘പരിശീലന വേളയിൽ ചില പാഠങ്ങളൊക്കെ പറഞ്ഞുകൊടുക്കാൻ ഒട്ടേറെ സമയം ഞാൻ അർജുനൊപ്പം ചെലവിട്ടിട്ടുണ്ട്. കഠിനാധ്വാനം ചെയ്യാൻ തയാറുള്ള വ്യക്തിയാണ് അർജുൻ. എപ്പോഴും പുതിയത് എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുന്നയാൾ. അത് പ്രധാനപ്പെട്ട കാര്യമാണ്. സച്ചിന്റെ മകനെന്ന പേര് നൽകുന്ന സമ്മർദ്ദം എപ്പോഴും അർജുനുണ്ട്. അത് എക്കാലവും കൂടെയുണ്ടാകും.’ – സഹീർ പറഞ്ഞു.

‘മുംബൈ ഇന്ത്യൻസ് ടീമിലെ അന്തരീക്ഷം അദ്ദേഹത്തെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നല്ലൊരു ക്രിക്കറ്റ് താരമാകാൻ അദ്ദേഹത്തിനു കഴിയും. ഇതിനു മുൻപ് ലേലത്തിൽ വാങ്ങിയ യുവതാരങ്ങളെക്കുറിച്ച് എത്രതവണ ഇത്ര വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്? ഇനി മികവു തെളിയിക്കേണ്ടതും തനിക്ക് എന്തൊക്കെ കഴിയുമെന്ന് കാട്ടിക്കൊടുക്കേണ്ടതും അർജുനാണ്’ – സഹീർ പറഞ്ഞു.

∙ എല്ലാവർക്കും നന്ദി: അർജുൻ

താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചതിനു പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ച് അർജുൻ തെൻഡുൽക്കർ വിഡിയോ പോസ്റ്റ് ചെയ്തു.

‘ചെറുപ്പം മുതൽ മുംബൈ ഇന്ത്യൻസിന്റെ കടുത്ത ആരാധകനാണ് ഞാൻ. എന്നിൽ വിശ്വാസമർപ്പിച്ച പരിശീലകർക്കും ടീം ഉടമകൾക്കും സപ്പോർട്ട് സ്റ്റാഫിനും നന്ദി. മുംബൈ ഇന്ത്യൻസ് ജഴ്സിയണിയാൻ ആവേശത്തോടെ കാത്തിരിക്കുന്നു’ – അർജുൻ പറഞ്ഞു.

English Summary: Arjun Tendulkar was not picked by Mumbai Indians just because of his surname - Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com