ADVERTISEMENT

അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 13 റൺസ് മാത്രം പിന്നിൽ. അർധസെഞ്ചുറിയുമായി ക്രീസിലുള്ള ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഇതുവരെ 82 പന്തുകൾ നേരിട്ട രോഹിത്, ഒൻപതു ഫോറുകൾ സഹിതം 57 റൺസെടുത്ത് ക്രീസിലുണ്ട്. അജിൻക്യ രഹാനെ ഒരു റണ്ണോടെയും ക്രീസിൽ. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച ഇരു ടീമുകളും നിലവിൽ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.

ഓപ്പണർ ശുഭ്മാൻ ഗിൽ (51 പന്തിൽ 11), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (58 പന്തിൽ 27) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് രണ്ടും ജോഫ്ര ആർച്ചർ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു വിക്കറ്റ‌് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക്, മൂന്നാം വിക്കറ്റിൽ രോഹിത് – കോലി സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡിലെത്തിച്ചത് 6‌4 റൺസാണ്.

∙ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരു ചാർത്തപ്പെട്ട ദിവസം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് പടയെ എറിഞ്ഞുവീഴ്ത്തി മോദിയുടെ നാട്ടുകാരൻ അക്സർ പട്ടേൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് ആധിപത്യം സമ്മാനിച്ചത്. രാജ്യാന്തര ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന അക്സർ പട്ടേലിന്റെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലിഷ് നിരയിൽ ഏറ്റവും തിളങ്ങിയത് കരിയറിലെ നാലാം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളി മാത്രം. 84 പന്തുകൾ നേരിട്ട ക്രൗളി 10 ഫോറുകൾ സഹിതം 53 റൺസെടുത്തു. ക്രൗളിക്കു പുറമെ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ജോ റൂട്ട് (37 പന്തിൽ 17), ജോഫ്ര ആർച്ചർ (18 പന്തിൽ 11), ബെൻ ഫോക്സ് (58 പന്തിൽ 12) എന്നിവർ മാത്രം. ഓപ്പണർ ഡൊമിനിക് സിബ്‍ലി (ഏഴു പന്തിൽ 0), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ആറ്), ഒലീ പോപ്പ് (ഒന്ന്), ജാക്ക് ലീച്ച് (മൂന്ന്), സ്റ്റുവാർട്ട് ബ്രോഡ് (29 പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ (0) പുറത്താകാതെ നിന്നു.

axar-patel
ഇന്ത്യയ്ക്കായി ആറു വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)

മത്സരത്തിലാകെ 21.4 ഓവറുകൾ ബോൾ ചെയ്ത അക്സർ പട്ടേൽ, ആറു മെയ്ഡൻ ഓവറുകൾ സഹിതം 38 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ 16 ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും ഇഷാന്ത് ശർമ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

∙ അക്സറാണ് താരം!

ഏഴു പന്തു മാത്രം നേരിട്ട സിബ്‍ലിയെയാണ് കരിയറിലെ 100–ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ പുറത്താക്കിയത്. രോഹിത് ശർമ ക്യാച്ചെടുത്തു. പരമ്പരയിൽ ആദ്യമായി കളത്തിലിറങ്ങിയ ജോണി ബെയർസ്റ്റോ ആകട്ടെ, അക്സർ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചു. പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ബെയർസ്റ്റോ മടങ്ങിയത്. ഇതോടെ രണ്ടിന് 27 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഓപ്പണർ സാക് ക്രൗളിക്കൊപ്പം ക്യാപ്റ്റൻ ജോ റൂട്ട് രക്ഷപ്പെടുത്തുമെന്നാണ് കരുതിയത്. ക്ഷമയോടെ ക്രീസിൽനിന്ന ഇരുവരും ‌സ്കോർബോർഡിലേക്ക് റണ്ണൊഴുക്കിയെങ്കിലും അത് അധികം നീണ്ടില്ല. സ്കോർ 74ൽ നിൽക്കെ റൂട്ടിനെ എൽബിയിൽ കുരുക്കി രവിചന്ദ്രൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തിൽ രണ്ട് ഫോറുകൾ സഹിതം 17 റൺസെടുത്ത റൂട്ടിനെ അശ്വിൻ എൽബിയിൽ കുരുക്കി.

ടീമിലേക്കുള്ള തിരിച്ചുവരവിൽ കരിയറിലെ നാലാം അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളിയുടെ ഊഴമായിരുന്നു അടുത്തത്. അക്സർ പട്ടേലിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട ക്രൗളി, എൽബിയിൽ കുരുങ്ങി. 84 പന്തിൽ 10 ഫോറുകൾ സഹിതം 53 റൺസെടുത്താണ് ക്രൗളി മടങ്ങിയത്. സ്കോർ 81ൽ നിൽക്കെ ഒലീ പോപ്പിനെ (12 പന്തിൽ ഒന്ന്) അശ്വിൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ, ബെൻ സ്റ്റോക്സിനെ (24 പന്തിൽ ആറ്) അക്സർ പട്ടേൽ എൽബിയിൽ കുരുക്കി. പിന്നാലെ രണ്ട് ഫോറുകൾ സഹിതം തിരിച്ചടിക്കാനൊരുങ്ങിയ ആർച്ചറിനെയും അക്സർ പട്ടേൽ ക്ലീൻ ബോൾ ചെയ്തു. ജാക്ക് ലീച്ചിന്റെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ മൂന്നു റൺസെടുത്ത ലീച്ചിനെ അശ്വിൻ പൂജാരയുടെ കൈകളിലെത്തിക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർ 98 റൺസ് മാത്രം.

സ്റ്റുവാർട്ട് ബ്രോഡ് ബെൻ ഫോക്സിനൊപ്പം പ്രതിരോധിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. ബ്രോഡിനെ അക്സർ പട്ടേൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ചു. സമ്പാദ്യം 29 പന്തിൽ മൂന്നു റൺസ് മാത്രം. അധികം വൈകാതെ ബെൻ ഫോക്സിനെ ക്ലീൻ ബോൾ ചെയ്ത അക്സർ, ഇംഗ്ലിഷ് ഇന്നിങ്സിന് തിരശീലയിട്ടു.

∙ മാറ്റങ്ങളുമായി ഇരു ടീമും

രണ്ടാം ടെസ്റ്റിൽ ദയനീയമായി തോറ്റ ടീമിൽ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓപ്പണിങ് നിരയിൽ അഴിച്ചുപണി നടത്തിയ ഇംഗ്ലണ്ട് റോറി ബേൺസിനു പകരം സാക് ക്രൗളിയെ കളത്തിലിറക്കി. ഇതുൾപ്പെടെ നാലു മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീമിൽ വരുത്തിയത്. ബേൺസിനു പുറമെ ലോറൻസ്, സ്റ്റോൺ, മോയിൻ അലി എന്നിവർ പുറത്തിരുന്നപ്പോൾ ജയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, ജോഫ്ര ആർച്ചർ, സാക് ക്രൗളി എന്നിവർ ടീമിലെത്തി.

രണ്ടാം ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറും മുഹമ്മദ് സിറാജിനു പകരം ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് പിങ്ക് ബോളിൽ കണ്ണുനട്ട് മൂന്ന് പേസർമാരെ കളത്തിലിറക്കിയപ്പോൾ കൂട്ടിനുള്ളത് ഒരേയൊരു സ്പിന്നർ മാത്രം. ഇന്ത്യയാകട്ടെ, പരമ്പരാഗത രീതിയിൽ നാട്ടിൽ രണ്ടു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് കളിക്കുന്നത്.

Content Highlights: India vs England, 3rd Test, Day One- Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com