ADVERTISEMENT

ചെന്നൈ∙ കൂട്ടുനിൽക്കാൻ ആരുമില്ലാതെ പോയതോടെ മകന് ടെസ്റ്റിലെ കന്നി സെഞ്ചുറി നഷ്ടമായതിന് ഇന്ത്യൻ വാലറ്റക്കാരെ പഴിച്ച് വാഷിങ്ടൻ സുന്ദറിന്റെ പിതാവ്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിലാണ് മകന്റെ സെഞ്ചുറി നഷ്ടം ഇന്ത്യൻ വാലറ്റക്കാരുടെ ശ്രദ്ധക്കുറവു കൊണ്ടാണെന്ന വാഷിങ്ടൻ സുന്ദറിന്റെ പിതാവ് സുന്ദറിന്റെ പരാമർശം. വാഷിങ്ടണിന്റെ വ്യക്തിഗത സ്കോർ 96ൽ നിൽക്കെ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് അർഹിച്ച സെഞ്ചുറി താരത്തിന് നഷ്ടമാക്കിയത്. ഇന്ത്യയ്ക്ക് ജയിക്കാൻ 10 റൺസ് വേണ്ട സമയത്താണ് ഇത്തരത്തിൽ വിക്കറ്റുകൾ കൂട്ടത്തോടെ നിലംപൊത്തിയതെങ്കിൽ അതു വലിയൊരു പിഴവായി എണ്ണപ്പെടുമായിരുന്നില്ലേയെന്നും സുന്ദർ ചോദിച്ചു. വാഷിങ്ടന്റെ ബാറ്റിങ് കണ്ട് ആളുകൾ വിസ്മയിക്കുന്നതിൽ അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു.

‘അവന്റെ ബാറ്റിങ് കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. പലതവണയായി ഇതു കേൾക്കുന്നു. ന്യൂ ബോൾ നേരിടാൻപോലും കെൽപ്പുള്ളവനാണ് അവൻ. ഇന്ത്യൻ ടീം അവനോട് എന്ത് ആവശ്യപ്പെട്ടാലും അതു നിറവേറ്റാൻ തയാറാണ്’ – സീനിയർ സുന്ദറിന്റെ വാക്കുകൾ.

‘എന്നെ തീർത്തും നിരാശപ്പെടുത്തിയത് വാലറ്റക്കാരാണ്. അൽപം സമയം പിടിച്ചു നിൽക്കാൻ പോലും അവർക്കു കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 10 റൺസ് വേണ്ട സമയത്താണ് അവർക്ക് ഇത്തരത്തിൽ പിടിച്ചുനിൽക്കാന്‍ സാധിക്കാതെ പോയിരുന്നതെങ്കിൽ അത് വലിയൊരു പിഴവായി വിലയിരുത്തപ്പെടുമായിരുന്നില്ലേ? ഈ കളി കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുണ്ട്. അവർ ഈ വാലറ്റക്കാരുടെ പ്രകടനം കണ്ടു പഠിക്കരുത്’ – സുന്ദർ പറഞ്ഞു.

‘ഇത് സാങ്കേതിക മികവിന്റെയോ കഴിവിന്റെയോ മാത്രം പ്രശ്നമല്ല. ധൈര്യമാണ് പ്രധാനം. ഇംഗ്ലണ്ട് താരങ്ങൾ എറിഞ്ഞു ക്ഷീണിച്ചു നിൽക്കുകയായിരുന്നുവെന്ന് ചിന്തിക്കണം. സ്റ്റോക്സൊക്കെ 123–126 കിലോമീറ്റർ വേഗത്തിലാണ് പന്തെറിഞ്ഞുകൊണ്ടിരുന്നത്. അവരുടെ പരമാവധി വേഗം പോലും കണ്ടെത്താനാകാത്ത ഘട്ടമായിരുന്നു അത്’ – സുന്ദർ ചൂണ്ടിക്കാട്ടി.

∙ മൊട്ടേരയിൽ സംഭവിച്ചത്...

സുന്ദർ 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 96 റൺസെടുത്തു നിൽക്കെയാണ് മറുവശത്ത് ഇന്ത്യയ്‌ക്ക് ദ്രുതഗതിയിൽ മൂന്നു വിക്കറ്റ് നഷ്ടമായത്. ഇന്ത്യൻ ഇന്നിങ്സിലെ 113–ാം ഓവർ വരെ എല്ലാം ശുഭമായിരുന്നു. എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത വാഷിങ്ടൻ സുന്ദർ – അക്ഷർ പട്ടേൽ സഖ്യത്തിന്റെ മികവിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിലായിരുന്നു. സുന്ദർ 95 റൺസോടെയും അക്ഷർ 42 റൺസോടെയും ക്രീസിൽ.

ജോ റൂട്ട് എറിഞ്ഞ 114–ാം ഓവറിലാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ഈ ഓവറിൽ സുന്ദറും അക്ഷറും ഓരോ സിംഗിൾ നേടി. ഓവറിലെ അവസാന പന്തിൽ ഇല്ലാത്ത സിംഗിളിനോടിയ അക്ഷർ പട്ടേൽ റണ്ണൗട്ടായി. എട്ടാം വിക്കറ്റിൽ സുന്ദറിനൊപ്പം 106 റൺസ് കൂട്ടുകെട്ട് തീർത്ത് അക്ഷർ മടങ്ങിയെങ്കിലും ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും വരാനുള്ളതിനാൽ സുന്ദറിന് അനായാസം സെഞ്ചുറി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, ബെൻ സ്റ്റോക്സ് എറിഞ്ഞ 115–ാം ഓവറിൽ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. സുന്ദറിനെ മറുവശത്ത് സാക്ഷിനിർത്തി ഓവറിലെ ആദ്യ പന്തിൽ ഇഷാന്തിനെ സ്റ്റോക്സ് എൽബിയിൽ കുരുക്കി. ഇതേ ഓവറിലെ നാലാം പന്തിൽ മൂന്നു പന്തു നേരിട്ട സിറാജ് ക്ലീൻ ബൗൾഡ്! ഇന്ത്യൻ സ്കോർ 365ൽ നിൽക്കെയാണ് മൂന്നു വിക്കറ്റുകൾ നിലംപൊത്തിയത്.

English Summary: 'Disappointed With Tailenders, They Couldn't Stay for Even a Brief While' - Washington Sundar's Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com