ADVERTISEMENT

പുണെ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയതായി ടോസിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോലി പ്രഖ്യാപിച്ചപ്പോൾ, അവിടെ വിരാമമായത് സാമാന്യം ദൈർഘ്യമേറിയ ഒരു കാത്തിരിപ്പിനു കൂടിയാണ്. കോവിഡ് വ്യാപനവും തിരിച്ചടിയായെങ്കിൽക്കൂടി 437 ദിവസം നീണ്ട കാത്തിരിപ്പിനുശേഷമാണ് ഇന്ത്യൻ ഏകദിന ടീമിൽ പന്ത് ഇടംപിടിക്കുന്നത്. രാജ്യാന്തര കരിയറിൽ 16 ഏകദിനങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള, ഇരുപത്തിമൂന്ന് വയസ്സുകാരനായ പന്തിന്റെ കരിയറിൽ സംഭവിച്ച അപ്രതീക്ഷിത കാത്തിരിപ്പായിരുന്നു അത്.

കെ.എൽ. രാഹുലിനെ ആദ്യ ഏകദിനത്തിൽ വിക്കറ്റ് കീപ്പറാക്കി നിലനിർത്തിയ ഇന്ത്യൻ ടീം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പന്തിനെ പരീക്ഷിക്കാനുള്ള ‘മൂഡിലാ’യിരുന്നില്ലെന്ന് വേണം കരുതാൻ. എന്നാൽ, ഒന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ശ്രേയസ് അയ്യർ ടീമിനു പുറത്തായതോടെയാണ് രണ്ടാം മത്സരത്തിൽ പന്തിന് വഴിയൊരുങ്ങിയത്. സൂര്യകുമാർ യാദവിന്റെ ഏകദിന അരങ്ങേറ്റം കാണാൻ കാത്തിരുന്നവരെ നിരാശരാക്കിയാണ് കോലി പകരക്കാരനായി പന്തിനെ പ്രഖ്യാപിച്ചത്.

ഇതിനു മുൻ‌പ് 2020 ജനുവരിയിൽ ഓസീസിനെതിരെയാണ് ഋഷഭ് പന്ത് ഏകദിനത്തിൽ ഇന്ത്യയ്ക്കായി കളിച്ചത്. അതിനുശേഷം ഈ മത്സരത്തിൽ ടീമിൽ ഇടംപിടിക്കുമ്പോഴേയ്ക്കും കടന്നുപോയത് 437 ദിനങ്ങൾ! ഇതിനിടെ ന്യൂസീലൻഡിൽ പര്യടനം നടത്തിയ ഇന്ത്യൻ ഏകദിന ടീമിൽ പന്ത് ഉൾപ്പെട്ടിരുന്നെങ്കിലും ടീം മാനേജ്മെന്റെ കെ.എൽ. രാഹുലിനെത്തന്നെ വിക്കറ്റ് കാക്കാൻ ആശ്രയിച്ചതോടെ കളത്തിലിറങ്ങാൻ അവസരം കിട്ടിയില്ല. സിലക്ടർമാർ സഞ്ജു സാംസണിൽ വിശ്വാസമർപ്പിച്ചതോടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിലും ഇടം ലഭിച്ചില്ല.

എന്നാൽ, ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും പുറത്തെടുത്ത തകർപ്പൻ പ്രകടനം പന്തിന് തുണയായി. മാത്രമല്ല, പകരക്കാരനായി സിലക്ടർമാർ നോക്കിവച്ചിരുന്ന മലയാളി താരം സഞ്ജു സാംസണിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പോയതും പന്തിന് അനുഗ്രഹമായി. അങ്ങനെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പന്ത് തിരിച്ചെത്തുന്നത്. ഇതുവരെ കളിച്ച 16 ഏകദിനങ്ങളിൽനിന്ന് 26.71 ശരാശരിയിലും 103.6 സ്ട്രൈക്ക് റേറ്റിലും 374 റണ്‍സാണ് പന്തിന്റെ സമ്പാദ്യം.

English Summary: Rishabh Pant replaces Shreyas Iyer to return for his first ODI since January 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com