ADVERTISEMENT

ന്യൂഡൽഹി∙ ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി നിൽക്കുന്നതിനിടെയാണ് രാജസ്ഥാൻ റോയൽസിന്റെ യുവ താരം ചേതൻ സാകരിയയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വിളിയെത്തുന്നത്. താരത്തിന്റെ സഹോദരനും പിതാവും അടുത്തിടെയാണു മരിച്ചത്. മരണത്തിന്റെ ആഘാതത്തിൽനിന്ന് കുടുംബം കരകയറുന്നതിനിടെയാണ് യുവതാരത്തിന് ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലേക്കു വിളിയെത്തുന്നത്.

ഇന്ത്യൻ ടീമിലേക്കുള്ള തന്റെ അരങ്ങേറ്റം മരിച്ചുപോയ പിതാവിനും അമ്മയ്ക്കും വേണ്ടി സമർപ്പിക്കുന്നതായി ചേതൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇതൊക്കെ കാണാൻ അച്ഛൻ ഇവിടെയുണ്ടായിരുന്നെങ്കിലെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇന്ത്യൻ ടീമിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു വർഷത്തിനിടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച, താഴ്ചകൾ ദൈവം തന്നു. ഇതു വളരെ വൈകാരികമാണ്– ഒരു ദേശീയ മാധ്യമത്തോടു ചേതൻ സാകരിയ പറഞ്ഞു.

എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഐപിഎല്ലിൽനിന്ന് എനിക്കു വലിയ കരാർ ലഭിച്ചു. കഴിഞ്ഞ മാസം അച്ഛൻ മരിച്ചു. ദൈവം എന്നെ ഇന്ത്യൻ ടീമിലേക്കും ഇപ്പോൾ എത്തിച്ചിരിക്കുന്നു. അച്ഛൻ ജീവിതത്തിലേക്കു മടങ്ങിയെത്താൻ പൊരുതുമ്പോൾ ഏഴു ദിവസം ഞാൻ ആശുപത്രിയിലായിരുന്നു. ഈ നേട്ടം എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്, അവർ ക്രിക്കറ്റിൽ കരിയർ തുടരാൻ എന്നെ അനുവദിച്ചു– ചേതൻ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ നെറ്റ് ബോളർ ആകാനെങ്കിലും അവസരം ലഭിക്കുമെന്നാണു പ്രതീക്ഷിച്ചതെന്നും ചേതൻ വെളിപ്പെടുത്തി.

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ചേതൻ സാകരിയയെ 1.20 കോടി നല്‍കിയാണു ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽ ടീമിലെത്തിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസന്റെ കീഴിൽ‌ മികച്ച പ്രകടനം തന്നെ ചേതൻ പുറത്തെടുക്കുകയും ചെയ്തു. ഐപിഎല്ലിന്റെ അരങ്ങേറ്റ സീസണിൽ രാജസ്ഥാൻ റോയല്‍സിനായി ഏഴു മത്സരങ്ങളാണ് ചേതൻ ഇതുവരെ കളിച്ചത്.

പഞ്ചാബ് കിങ്സിനെതിരായ ആദ്യ മത്സരത്തിൽ കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റ് സ്വന്തമാക്കി താരം തുടക്കം ഗംഭീരമാക്കി. സീസണിൽ ഇതുവരെ ഏഴു വിക്കറ്റുകൾ താരം സ്വന്തമാക്കി. ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണു താരം. ചേതന്റെ പിതാവ് കാഞ്ചിഭായ് കോവി‍‍ഡ് ബാധിച്ചാണു മരിച്ചത്.

English Summary: ‘I wish my father had been here to see this’ – Chetan Sakariya after his maiden India call-up for Sri Lanka tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com