ADVERTISEMENT

ദുബായ്∙ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം വിട്ടു. ചാർട്ടേർഡ് വിമാനത്തിൽ പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയ 34 അംഗ ന്യൂസീലൻഡ് ടീം യുഎഇയിലെത്തി. ഇവിടെ 24 മണിക്കൂർ സെൽഫ് ഐസലേഷൻ പൂർത്തിയാക്കിയശേഷം സംഘത്തിലെ 24 താരങ്ങൾ ന്യൂസീലൻഡിലേക്കു മടങ്ങും. ശേഷിക്കുന്ന 10 പേർ ട്വന്റ20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയിൽത്തന്നെ തുടരും.

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ സൗകര്യമൊരുക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ന്യൂസീലൻഡ് ക്രിക്കറ്റ് തലവൻ ഡേവിഡ് വൈറ്റ് നന്ദി അറിയിച്ചു.

‘പാക്കിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ് ഇതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളോട് കാണിച്ച എല്ലാ സ്നേഹത്തിനും കരുതലിനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും പിസിബി തലവൻ വസിം ഖാനും നന്ദി’ – വൈറ്റ് പറഞ്ഞു.

ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയ ന്യൂസീലൻഡ് ടീം ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ടോസിനു തൊട്ടുമുൻപായി പര്യടനം തന്നെ ഉപേക്ഷിച്ചത്. മത്സരം മൂന്നു മണിക്ക് ആരംഭിക്കാനിരിക്കെ ന്യൂസീലൻഡ് താരങ്ങൾ കളത്തിലിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ന്യൂസീലൻഡ് ടീമിലെ താരങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലൻഡ് ബോർഡ് അറിയിച്ചു.

2002ൽ ന്യൂസീലൻഡ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു. തുടർന്ന് പര്യടനം വെട്ടിച്ചുരുക്കി അവർ നാട്ടിലേക്കു മടങ്ങി. 2003ൽ അഞ്ച് ഏകദിനങ്ങൾക്കായി അവർ ഇവിടെയെത്തിയെങ്കിലും അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ ഇതുവരെ പാക്കിസ്ഥാനിലേക്ക് വന്നിട്ടില്ല.

English Summary: New Zealand cricketers land in Dubai after leaving Pakistan, to remain in isolation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com