കളി കുറച്ചു കൂടുന്നുണ്ട് ! തിരക്കുപിടിച്ച മത്സരക്രമം ഐഎസ്എൽ ടീമുകൾക്കു തലവേദന
Mail This Article
കൊച്ചി ∙ ഐഎസ്എലിൽ ടീമുകളെയും കളിക്കാരെയും ക്ഷീണിപ്പിച്ച് തുടർ മത്സരങ്ങൾ. ഓരോ ടീമും 13 മത്സരങ്ങൾ വീതം പൂർത്തിയാക്കുന്ന വേളയിൽ 7–ാം സീസൺ തളർത്തുന്നതു മുഖ്യമായും ഇന്ത്യൻ കളിക്കാരെയാണ്. ഈ മാസം മാത്രം കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് 6 മത്സരങ്ങൾ. ആദ്യത്തെ 3 മത്സരങ്ങൾ 9 ദിവസത്തിനിടെ. വീണ്ടും 3 മത്സരം അടുത്ത 9 ദിവസത്തിനുള്ളിൽ. 18 ദിവസം, 6 മത്സരങ്ങൾ.
ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങളും കളിച്ചത് ഗോളി ആൽബിനോ ഗോമസ് മാത്രം. വിസെന്റെ ഗോമസും ജോർദൻ മറിയും ഫാക്കുൻഡോ പെരേരയും 12 മത്സരങ്ങൾ വീതം കളിച്ചു. കെ.പി.രാഹുൽ, ജെസൽ, ജീക്സൺ സിങ്, ഗാരി ഹൂപ്പർ (11 വീതം), കോനെ, കോസ്റ്റ, നിഷു, സഹൽ, രോഹിത് കുമാർ (9 വീതം), സന്ദീപ് സിങ്, സെയ്ത്യാസെൻ (8 വീതം) എന്നിങ്ങനെയാണു ലൈനപ്പിലെ കളിക്കണക്ക്. ഇതിൽ പലരും 13 മത്സരങ്ങളും കളിക്കാതിരുന്നതിനു കാരണം പരുക്കാണ്.
ജനുവരി ആദ്യവാരം പിന്നിട്ടതിനുശേഷം കളിക്കളത്തിൽ കാര്യമായ ഗോൾവർഷം കാണുന്നില്ലെന്നതും ശ്രദ്ധേയം.
14ന് എഫ്സി ഗോവ 3–0നു ജംഷഡ്പുരിനെ തകർത്തതൊഴിച്ചാൽ വിജയങ്ങളെല്ലാം ഒരു ഗോൾ വ്യത്യാസത്തിൽ. 15നു ശേഷം 6 സമനില. ഗോൾഡൻ ബൂട്ട് ലക്ഷ്യമാക്കി ഗോളടിച്ചു കയറിക്കൊണ്ടിരുന്നവരുടെ ബൂട്ടുകളും തലകളും ഈയിടെ നിശ്ശബ്ദം. ബുധനാഴ്ച ജംഷഡ്പുരിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനെ പരുക്കിനും ക്ഷീണത്തിനും പുറമേ അലട്ടുന്നതു 2 മഞ്ഞക്കാർഡ് സസ്പെൻഷനുകളാണ്. കെ.പി.രാഹുലും ജീക്സൺ സിങ്ങും ഉണ്ടാവില്ല. കോച്ച് കിബു വിക്കൂനയും ‘പുറത്തിരിക്കും’.
English Summary: ISL Matches Tight Schedule