ADVERTISEMENT

പനജി ∙ ബ്ലാസ്റ്റേഴ്സിന്റെ പ്രാ‍ർഥന ഫുട്ബോൾ ദൈവങ്ങൾ കേട്ടില്ല. ‘ഒരു ഗോളടിച്ചിട്ടും’ ജംഷഡ്പുരിനെതിരെ ഗോളില്ലാ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ സീസണിൽ തോൽവിയറിയാതെ തുടർച്ചയായ 5–ാം മത്സരം. പക്ഷേ, ഈ സമനില ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മോഹങ്ങൾക്കു തടസ്സമാവുകയാണ്. 14 കളിയി‍ൽ 15 പോയിന്റ് വീതമുള്ള ജംഷഡ്പുരും ബ്ലാസ്റ്റേഴ്സും 7, 8 സ്ഥാനങ്ങളിലേക്കു കയറി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 31ന് എടികെ മോഹൻ ബഗാനെതിരെ.

ആദ്യപകുതിയിൽ 3 തവണ ബ്ലാസ്റ്റേഴ്സിന്റെ പന്ത് എതിർ ഗോൾ പോസ്റ്റിൽ തട്ടിമടങ്ങി. അതിലൊരെണ്ണം ക്രോസ്ബാറിൽ തട്ടി താഴേക്കു വീണു ഗോൾവര കടന്നെങ്കിലും റഫറിയോ ലൈൻസ്മാനോ അതു കണ്ടില്ല. തീയുണ്ട പോലത്തെ ഷോട്ടുതിർത്ത ഹൂപ്പർമാത്രം കൈകളുയർത്തി ഗോളിനുവേണ്ടി വാദിച്ചു. മറ്റൊരു തവണ ഹൂപ്പർ വലയനക്കിയെങ്കിലും റഫറി ഓഫ്സൈഡും വിളിച്ചു.

ആദ്യപകുതിയിൽ വിസെന്റെ–സഹൽ–രോഹിത് സഖ്യം സ്വന്തം ഹാഫിൽനിന്ന് എതിർപകുതിയിലേക്ക് ആക്രമണത്തിന്റെയൊരു നെടുനീളൻ ഇടനാഴി തീർത്തു. അവർക്കൊപ്പം ചേരാൻ, പിന്നിലേക്കിറങ്ങി പന്തെടുക്കാൻ ഹൂപ്പർ.

ഇടനാഴിയിലേക്കു പന്തും കളിയും ഒതുക്കിപ്പിടിച്ചതുവഴി വിങ്ങുകളിൽ സൃഷ്ടിച്ചെടുത്ത തുറസ്സിടങ്ങളിലേക്ക് വലത്തു സന്ദീപ് സിങ്ങും ഇടത്തു ജെസ്സലും പ്യൂട്ടിയയും കടന്നുവന്നു. അതിവേഗ നീക്കങ്ങളുമായി മനോഹരമായ കളി. 2–ാം പകുതിയും സമാനം. ഗോളിനടുത്തുകൂടി റാകിപ്പറന്നുപോകുന്ന പന്തുകൾ. തികഞ്ഞ പ്ലേമേക്കറായി കളംനിറഞ്ഞ സഹലിന്റെ കാലുകളിൽ പന്തു കൂടുകൂട്ടി. സഹലാണു ‘ഹീറോ ഓഫ് ദ് മാച്ച്’.

English Summary: Kerala Blasters FC vs Jamshedpur FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com