കൊച്ചി ∙ മഞ്ഞക്കടലാകുന്ന കാണികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എന്തു തന്ത്രമാകും കൊപ്പലാശാൻ ഒരുക്കിയിട്ടുണ്ടാവുക? സ്റ്റീവ് കൊപ്പൽ എന്ന ബുദ്ധിരാക്ഷസനുമായി ജംഷഡ്പുർ എത്തുമ്പോൾ തന്ത്രങ്ങളുടെ പോരാട്ടവേദിയാകും കൊച്ചിയിലെ രണ്ടാം മൽസരവും.
കോച്ചിന്റെ ടീം ആയിരുന്നു കൊപ്പലിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ്. ആ സൂചന തന്നെയാണു ജംഷഡ്പുരിന്റെ ആദ്യമൽസരം തരുന്നതും.
നോർത്ത് ഈസ്റ്റിനെതിരായ അരങ്ങേറ്റത്തിൽ 4-4-2 എന്ന ഫോർമേഷനിലാണു ജംഷഡ്പുർ ഇറങ്ങിയത്. ഫോർമേഷനിൽ അസാധാരണമായൊന്നുമില്ലെങ്കിലും സ്പാനിഷ് താരം ടിരിയും മലയാളി താരം അനസും പോലെ കരുത്തൻമാരുള്ള പ്രതിരോധത്തിൽ സൗവിക് ചക്രബർത്തി കളിക്കാനെത്തിയത് ആശ്ചര്യമുളവാക്കി.
ടീമിനൊന്നാകെ ഊർജം പകരുന്ന മിഡ്ഫീൽഡർ എന്നു പേരു കേട്ടയാളാണു ഡൽഹി വിട്ടെത്തിയ സൗവിക്. ബഗാനിലൂടെ വളർന്ന യുവതാരത്തിനു പക്ഷേ, പ്രതിരോധദൗത്യം നൽകാനാണു കൊപ്പൽ തീരുമാനിച്ചത്.
ബ്ലാസ്റ്റേഴ്സിൽ ഹോസു പ്രീറ്റോയെ മധ്യത്തിൽ നിന്നു ലെഫ്റ്റ് ബാക്ക് ആക്കിയ പരീക്ഷണത്തിന്റെ ആവർത്തനം.
കൂടുതൽ ഐഎസ്എൽ വാർത്തകൾക്ക്: www.manoramaonline.com/isl
താരമികവിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ ഉയരെയാണ് ആശാന്റെ പുതിയ ടീം. വിവിധ ക്ലബ്ബുകളുടെ ഇലവനിൽ പതിവുകാരായി വർഷങ്ങളുടെ പരിചയസമ്പത്തുള്ള അഞ്ചോളം ഇന്ത്യൻ താരങ്ങളുണ്ട് ടീം ലൈനപ്പിൽ.
എന്നാൽ ബ്ലാസ്റ്റേഴ്സിൽ നിന്നു ടാറ്റ ടീമിനെ വേർതിരിക്കുന്ന പ്രധാന ഘടകം മധ്യനിരയാണ്.