ദേശീയ സ്കൂൾ കായികമേള: വെട്ടിച്ചുരുക്കി ട്രാക്കിലേക്ക്
Mail This Article
മലപ്പുറം ∙ കോവിഡ് പശ്ചാത്തലത്തിൽ ദേശീയ സ്കൂൾ കായികമേള വെട്ടിച്ചുരുക്കാൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ. സബ് ജൂനിയർ വിഭാഗത്തിൽ ഇത്തവണ മത്സരം ഉണ്ടാകില്ല. പ്രധാന ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായി മത്സരങ്ങൾ നടത്താനാണ് ആലോചന. എസ്എസ്‍എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കാനാണ് ഈ 2 വിഭാഗങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നത്.
ദേശീയ സ്കൂൾ മീറ്റിനായി നേരത്തേ ഒരുക്കം തുടങ്ങിയ ഫെഡറേഷൻ മത്സരങ്ങൾ ഏറ്റെടുക്കാൻ താൽപര്യമുള്ള സംസ്ഥാനങ്ങളിൽനിന്നു വിവരം തേടിയിരുന്നു. മഹാരാഷ്ട്രയും ഹരിയാനയും പഞ്ചാബും വിവിധ ഗെയിംസ് ഇനങ്ങളുടെ സംഘാടകരാകാൻ സന്നദ്ധത അറിയിച്ചു. മാർച്ച് ആദ്യവാരം മത്സരങ്ങൾ ആരംഭിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഈ സമയത്ത് എസ്എസ്‍എൽസി, പ്ലസ്ടു പരീക്ഷകൾ പ്രഖ്യാപിച്ചതു വെല്ലുവിളിയായി.
ഇത്തവണത്തെ ദേശീയ സ്കൂൾ ഗെയിംസ് യാഥാർഥ്യമാക്കാൻ ഫെഡറേഷനു മുൻപിൽ കടമ്പകൾ ഇനിയുമുണ്ട്. ഒരു വർഷത്തിലേറെയായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിലക്കു നേരിടുകയാണു ഫെഡറേഷൻ. കേന്ദ്ര നിർദേശങ്ങൾ പാലിച്ചു തിരഞ്ഞെടുപ്പു നടത്തിയെന്നും അംഗീകാരം ഉടൻ പുനഃസ്ഥാപിക്കുമെന്നാണു പ്രതീക്ഷയെന്നും ഫെഡറേഷൻ പ്രസിഡന്റ് വി.രഞ്ജിത് കുമാർ പറഞ്ഞു. കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം മീറ്റുകളുടെ തീയതിയും വേദിയും നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: National School Sports Meet