ADVERTISEMENT

മലപ്പുറം ∙ വിവിധ വകുപ്പുകളിലൂടെ മാരത്തൺ ഓടിയിട്ടും ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കളുടെ ജോലി ഇപ്പോഴും ചോദ്യചിഹ്നം. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയ 6 അത്‍ലറ്റിക്സ് താരങ്ങൾക്കു നൽകുമെന്നു പ്രഖ്യാപിച്ച സർക്കാർ ജോലി ഇതുവരെ തീരുമാനമായില്ല.  ജോലി നൽകുമെന്നു 3 വർഷം മുൻപു വാക്കുകൊടുത്ത സർക്കാർ അവസാന മന്ത്രിസഭായോഗത്തിലെങ്കിലും തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണു താരങ്ങളുടെ കാത്തിരിപ്പ്.

2018 ഏഷ്യൻ ഗെയിംസിൽ അത്‍‍ലറ്റിക്സിൽ മെഡൽ നേടിയ വി.കെ.വിസ്മയ, വൈ.മുഹമ്മദ് അനസ്, പി.കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, നീന പിന്റോ, പി.യു.ചിത്ര എന്നിവർക്കാണു ഗെയിംസിനു പിന്നാലെ കായികമന്ത്രി ജോലി വാഗ്ദാനം ചെയ്തത്. 

ഇതിനായി ജില്ലാ കലക്ടർമാർ മുഖേന അപേക്ഷ സ്വീകരിച്ചിരുന്നു.  സ്പോർട്സ് കോഓർഡിനേറ്റർ എന്ന തസ്തിക സൃഷ്ടിച്ച് നിയമനം നൽകുന്നതിനുള്ള ഫയലാണു മാസങ്ങളായി വകുപ്പിൽ കിടന്നു കറങ്ങുന്നത്.

ഫുട്ബോളർ ധനരാജിന്റെ ഭാര്യയ്ക്ക് ജോലി ലഭിച്ചില്ല

പാലക്കാട് ∙ കളിക്കളത്തിൽ മരിച്ച ഫുട്ബോൾ താരം ആർ.ധനരാജിന്റെ ഭാര്യ അർച്ചനയ്ക്കു സർക്കാർ പ്രഖ്യാപിച്ച ജോലി ഇതുവരെ ലഭിച്ചില്ല. ഒരു വർഷം മുൻപു മന്ത്രി ഇ.പി.ജയരാജൻ വീട്ടിലെത്തി പ്രഖ്യാപിച്ച ജോലിയാണു ചുവപ്പുനാടയിൽ കുരുങ്ങുന്നത്. 

2019 ഡിസംബർ 29നു പെരിന്തൽമണ്ണ കാദറലി ഫുട്ബോൾ ചാംപ്യൻഷിപ്പിനിടെയായിരുന്നു ധനരാജിന്റെ മരണം.  സന്തോഷ് ട്രോഫി താരങ്ങൾക്കു ജോലി നൽകുമെന്നു സർക്കാർ പറഞ്ഞ പട്ടികയിൽ ധനരാജ് ഉൾപ്പെട്ടിരുന്നെങ്കിലും മരിച്ചതിനാൽ മറ്റൊരാൾക്കു നൽകാൻ നിയമമില്ലെന്നും അർച്ചനയുടെ കാര്യം സർക്കാർ പ്രത്യേകം പരിഗണിക്കുമെന്നും പറഞ്ഞു. സഹകരണ മേഖലയിൽ ജോലി നൽകുമെന്നു കുടുംബത്തെ അറിയിച്ചു.   കലക്ടറേറ്റിലും വില്ലേജ് ഓഫിസിലും രേഖകളുടെ പരിശോധന നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. 

Content Highlights: Asian games winners job row

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com