സ്വിസ് ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ മരിനോടു തോറ്റു; ഓ, സിന്ധു!
Mail This Article
ബാസൽ ∙ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി സ്വിസ് ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ ലോക ചാംപ്യൻ പി.വി.സിന്ധുവിനു തോൽവി. ഒളിംപിക് ചാംപ്യൻ സ്പെയിന്റെ കരോലിന മരിൻ 21–12, 21–5ന് അനായാസം സിന്ധുവിനെ തോൽപിച്ചു ജേതാവായി. 35 മിനിറ്റിൽ അവസാനിച്ച ഫൈനലിൽ ഒരു ഘട്ടത്തിലും മരിനു വെല്ലുവിളി ഉയർത്താൻ സിന്ധുവിനായില്ല. മരിനോടു സിന്ധുവിന്റെ തുടർച്ചയായ 3–ാം തോൽവിയാണിത്.
ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം തന്റെ ആദ്യ ഫൈനലിന് ഇറങ്ങിയ സിന്ധുവിന് ഉജ്വല ഫോമിലുള്ള മരിന്റെ ഡ്രോപ് ഷോട്ടുകൾക്കും ബാക്ക് കോർട്ട് സ്മാഷുകൾക്കും മറുപടി ഉണ്ടായില്ല.
ക്രോസ് കോർട്ട് സ്മാഷുകളിലൂടെ മരിനെ പരീക്ഷിക്കാൻ സിന്ധു ശ്രമിച്ചെങ്കിലും മനോഹരമായ നെറ്റ് റിട്ടേണുകളിലൂടെ മരിൻ പിടിച്ചുനിന്നു. ഈ വർഷം മരിന്റെ 3–ാം കിരീടനേട്ടമാണിത്. 17ന് ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പാണ് സിന്ധുവിന്റെ അടുത്ത മത്സരവേദി.
Content Highlights: Swiss open: Sindhu loses