മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ മാറ്റി: സൈനയ്ക്കും ശ്രീകാന്തിനും ഒളിംപിക്സ് പ്രതീക്ഷ മങ്ങി
Mail This Article
ന്യൂഡൽഹി ∙ 25 മുതൽ 30 വരെ നടക്കേണ്ടിയിരുന്ന മലേഷ്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ചാംപ്യൻഷിപ് കോവിഡ് മൂലം മാറ്റിവച്ചതോടെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിംപിക്സ് മോഹത്തിനു തിരിച്ചടി. ഇരുവർക്കും യോഗ്യത നേടാനുള്ള അവസാന 2 അവസരങ്ങളിൽ ആദ്യത്തേതായിരുന്നു മലേഷ്യ ഓപ്പൺ. ഒളിംപിക്സിനു മുൻപായി ഇനി ഈ ചാംപ്യൻഷിപ് നടക്കാനിടയില്ല. യാത്രാവിലക്കുള്ളതിനാൽ ജൂൺ 1 മുതൽ നടക്കുന്ന സിംഗപ്പുർ ഓപ്പണും നഷ്ടപ്പെടാമെന്നിരിക്കെ ഇരുവരുടെയും ഒളിംപിക്സ് മോഹം പൊലിഞ്ഞ മട്ടാണ്.
ലണ്ടൻ ഒളിംപിക്സിലെ വെങ്കല ജേതാവാണു സൈന. ഇന്ത്യയുടെ മുൻനിര പുരുഷതാരമാണു ശ്രീകാന്ത്. പി.വി.സിന്ധു, ബി.സായ് പ്രണീത് എന്നിവർ സിംഗിൾസിലും ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം പുരുഷ ഡബിൾസിലും ഒളിംപിക് യോഗ്യത നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്.
വനിതാ ഡബിൾസിൽ യോഗ്യത പ്രതീക്ഷിച്ച എൻ.സിക്കി റെഡ്ഡി – അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ സാധ്യതകളും മലേഷ്യ ഓപ്പൺ മാറ്റിവച്ചതോടെ അസ്തമിച്ചു.
English Summary: Saina Nehwal and Srikanth's olympic birth almost ends