തൃശൂർ ഭാഷയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ആ നടിയാരാണെന്നു ചോദിച്ചാല്‍ സംശയമില്ലാതെ ഉത്തരം പറയാം അതു നമ്മുടെ ഗായത്രി സുരേഷ് ആണെന്ന്. ഇനി പൊലീസ് കഥാപാത്രത്തിലൂടെ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആ താരമേതെന്നു ചോദിച്ചാലോ അതു ദീപ്തി ഐപിഎസ് ആയി അഭിനയിക്കുന്ന ഗായത്രി അരുൺ ആണെന്നും എല്ലാവർക്കും അറിയാം. പല ഓൺലൈൻ മാധ്യമങ്ങളിലും ശത്രുക്കളെന്ന പേരിലാണ് ഇരുവരും അടുത്തിടെ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ യഥാർഥ സംഭവമെന്താണെന്ന് ഒന്നും ഒന്നും മൂന്നിലൂടെ റിമിയോടും പ്രേക്ഷകരോടും പങ്കുവെക്കുകയാണ് രണ്ടു ഗായത്രിമാരും.
ദീപ്തി ഐപിഎസ് നടന്നുവരുന്ന അതേ സ്റ്റൈലുലാണ് ഗായത്രി അരുണിനെ റിമി വേദിയിലേക്കെത്തിച്ചത്. സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷം കൂടി പങ്കുവെച്ചു ഗായത്രി. കിലുക്കാംപെട്ടി എന്നു വിളിച്ചാണ് ജംനാപ്യാരിയിലൂടെ നായികയായി വന്ന ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ ഗായത്രി സുരേഷിനെ റിമി വേദിയിലേക്കു ക്ഷണിച്ചത്.
തുടർന്ന് മൂവരും ചേർന്ന് ചിരിയുടെയും പാട്ടിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്ത വേദിയാക്കി മാറ്റുകയായിരുന്നു. ആറു വയസുകാരിയായ മകൾ കല്ല്യാണിയും ഗായത്രി അരുണിനൊപ്പം വേദിയിലേക്കെത്തിയിരുന്നു.
പ്രണയത്തെക്കുറിച്ചും ഇരുവരും വേദിയിൽ സംസാരിച്ചു. ആത്മാർഥമായി പ്രണയിച്ചയാളെ തന്നെ വിവാഹം കഴിച്ച അനുഭവമാണ് ഗായത്രി അരുണിനു പറയാനുണ്ടായിരുന്നത്, ഇപ്പോൾ വിവാഹം കഴിഞ്ഞ് എട്ടു വർഷമായി. എന്നാൽ ഗായത്രി സുരേഷിനു പറയാനുണ്ടായിരുന്നതു രണ്ടും ബ്രേക്അപ് കഥകളായിരുന്നു. 17 വയസിലായിരുന്നു ഗായത്രിയുടെ ആദ്യപ്രണയം. 4 വർഷം സീരിയസായി ആയി പ്രണയിച്ചു. ഇപ്പോൾ ആ വ്യക്തിയുടെ കല്ല്യാണം കഴിഞ്ഞു. രണ്ടാമത്തെ പ്രണയം ആറുമാസം മാത്രമേ നിലനിന്നുള്ളു. ഇപ്പോൾ സിങ്കിൾ ആൻഡ് റെഡ് ടു മിങ്കിൾ–ഗായത്രി സുരേഷ് പറയുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇരുവരെയും ഓൺലൈൻ മാധ്യമങ്ങൾ ശത്രുക്കളെന്നാണ് വിശേഷിപ്പിച്ചിരുന്നത്, ഗായത്രി സുരേഷിനെതിരെ ഗായത്രി അരുൺ എന്ന രീതിയിൽ പല വാർത്തകളും പുറത്തുവന്നു. പക്ഷേ സംഭവങ്ങൾക്കു പിന്നിലെ സത്യമെന്താണെന്ന് ഇതാദ്യമായി ഇരുവരും ഒന്നിച്ചിരുന്ന് പങ്കുവെക്കുകയാണ്. തങ്ങളെ ശത്രുതയിലാക്കിയത് മാധ്യമങ്ങളാണെന്ന് ഇരുവരും ഒരുപോലെ പറയുന്നു.
ഈ സംഭവത്തിൽ ഒരു ക്ലാരിഫിക്കേഷൻ പറയാൻ കാത്തിരിക്കുകയായിരുന്നു താനെന്ന് ഗായത്രി അരുൺ പറഞ്ഞു. സീരിയലുകള്‍ക്കെതിരെ മോശപ്പെട്ട രീതിയിൽ ഒത്തിരി വാർത്തകൾ വന്നിരുന്നു. നാട്ടില്‍ എന്തു പ്രശ്നം വന്നാലും അതു സീരിയലുമായി ബന്ധപ്പെടുത്തി പറയുമായിരുന്നു. ആ സമയത്താണ് ഫേസ്ബുക്കിൽ ഒരാൾ ഗായത്രി സുരേഷ് ചന്ദനമഴ എന്ന സീരിയലിലെ ഒരു രംഗം അഭിനയിച്ച ഒരു വൈറൽ വിഡിയോ അയച്ചു തരുന്നത്. അന്നു ഞാൻ പ്രതികരിച്ചു. സീരിയലിനെക്കുറിച്ച് ഒന്നും അറിയാത്തവർ പറയുന്നതിനു പ്രശ്നമില്ല, പക്ഷേ ഈ രംഗത്തു പ്രവർത്തിക്കുന്നൊരാൾ തന്നെ ഇതിനെപ്പറ്റി കളിയാക്കി പറയുമ്പോൾ വിഷമമുണ്ടെന്നു പറഞ്ഞു. പൊതുവായ അഭിപ്രായം പോലെയാണ് ഫേസ്ബുക്കിലിട്ടത്. പക്ഷേ അത് തെറ്റായ രീതിയിലേക്കു പോകുന്നുവെന്നു തോന്നിയതോടെ താൻ ആ അഭിപ്രായം ഫേസ്ബുക്കിൽ നിന്നു പിൻവലിച്ചുവെന്നും ഗായത്രി അരുണ്‍ പറഞ്ഞു.
വിഷയത്തിൽ ഗായത്രി സുരേഷിനും ചിലതു പറയാനുണ്ടായിരുന്നു. '' ചന്ദനമഴയുടെ ഒരു സ്പൂഫ് വിഡിയോ ആയിരുന്നു അത്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ ഈ സ്പൂഫ് വിഡിയോ കിട്ടി. അതിന്റെ ഫാനായ ഞങ്ങള്‍ വെറുതെ ഒരു രസത്തിനാണ് അത് അഭിനയിച്ചത്, സംഗതി കുഴപ്പമില്ലല്ലോ നമുക്ക് ഇന്‍സ്റ്റഗ്രാമിലിട്ടാലോ എന്നു സുഹൃത്തുക്കളോടു ചോദിച്ചു. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിലിട്ടത്, പിന്നെ തനിക്കൊന്നും ഓർമയില്ലെന്നാണ് ഗായത്രി സുരേഷ് ചിരിയോടെ പറയുന്നത്. അഭിനയിക്കാനറിയില്ല ഇവളാണോ സീരിയൽ പ്രവർത്തകരെ കളിയാക്കുന്നതെന്നു പറഞ്ഞ് ഒരുപാടു മോശം കമന്റുകളും വന്നിരുന്നുവെന്ന് ഗായത്രി സുരേഷ് പറയുന്നു.