കരാട്ടെ മാസ്റ്റര്‍, മുന്‍നിര ഫാഷന്‍ മോഡല്‍, നടി, ടിവി അവതാരക- കൈവെച്ച എല്ലാ മേഖലകളിലെല്ലാം താരമാണ് സന്ധ്യാ ഷെട്ടി. കരാട്ടെയിലും മോഡലിംഗിലും കത്തി നിൽക്കുന്നതിനാൽ കരാട്ടെ മോഡലെന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഫാഷന്‍ റാംപുകളെ ഇളക്കി മറിക്കുന്ന ഈ സുന്ദരി കോമണ്‍വെല്‍ത്ത് കരാട്ടെ ചാംപ്യന്‍ഷിപ്പിന്റെ എട്ടാം പതിപ്പില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു.
സമൂഹം കല്‍പ്പിച്ചു നല്‍കുന്ന സ്ത്രീ മാതൃകയല്ല ഒരിക്കലും സന്ധ്യ ഷെട്ടി. ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റായ ഈ താരം ഏതെല്ലാം മേഖലയില്‍ സ്ത്രീക്ക് കഴിവ് പുറത്തെടുക്കാന്‍ പറ്റുമോ അവിടെയൊക്കെ ആരെയും കൂസാതെ അവള്‍ മുന്നോട്ടുവരണമെന്ന് ചിന്തിക്കുന്ന യഥാര്‍ത്ഥ പുരോഗമനവാദിയാണ്. ഓരോ കുട്ടിയുടെയും വിദ്യാഭ്യാസം തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണെന്നു സന്ധ്യ പറയുന്നു. സാമൂഹ്യശീലങ്ങള്‍ ഒരു കുട്ടി ആര്‍ജിച്ചെടുക്കുന്നത് അവന്റെ മാതാപിതാക്കളില്‍ നിന്നും പിന്നീട് സ്‌കൂളില്‍ നന്നുമാണ്. ജീവിതത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത് കോളജില്‍ നിന്നും. താനും അങ്ങനെ തന്നെയായിരുന്നുവെന്ന് സന്ധ്യ.
മോഡലിങ് വെറും ഹോബിയല്ല
ഞാന്‍ വളരെ സോഷ്യല്‍ ആയ ജീവി ആയിരുന്നു. അതുകൊണ്ടുതന്നെ കോളജില്‍ പഠിക്കുമ്പോള്‍ എല്ലാ ഫെസ്റ്റുകളിലും പങ്കെടുക്കും. ഒരു തവണ ഇന്റര്‍ കോളജ് ഫെസ്റ്റില്‍ ഏറ്റവും മികച്ച ഫീമെയ്ല്‍ മോഡലായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് മോഡലിങ്ങിലെ എന്റെ ഭാവി ഞാന്‍ കണ്ടെത്തിയത്. അതിനു ശേഷം റാംപും ഷൂട്ടും ടിവിയുമെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി- സന്ധ്യ ഓര്‍ത്തെടുക്കുന്നു.
മോഡലിംഗ് എന്ന പ്രൊഫഷനെ താന്‍ വളരെയധികം സ്‌നേഹിക്കുന്നതായി സന്ധ്യ പറയുന്നു. കാരണം സിംപിള്‍, 'അത് എന്നെ എപ്പോഴും സുന്ദരിയായി നിലനിര്‍ത്തുന്നു.'' പല ലുക്കുകളില്‍ പ്രത്യക്ഷപ്പെടാന്‍, പല വേഷങ്ങള്‍ ധരിക്കാന്‍, ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍...അങ്ങനെ എനിക്ക് ഏറെ ഇഷ്ടമായ പലതിനും ഈ പ്രൊഫഷന്‍ അവസരം നല്‍കുന്നു-സന്ധ്യയുടെ വാക്കുകള്‍. എല്ലാ സമയത്തും ഗുഡ് ലുക്കിംഗ് ആയിരിക്കുകയെന്നത് മോഡലിനെ സംബന്ധിച്ചടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നു സന്ധ്യ പറയുന്നു.
ഈ മേഖലയിലെ കടുത്ത മത്സരം, സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടിവരുന്ന വലിയ ചെലവുകള്‍ തുടങ്ങിയവയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നു. അതേസമയം മോഡലിംഗ് തനിക്ക് വെറും ഹോബിയല്ലെന്നും ഗൗരവമാര്‍ന്ന പ്രൊഫഷനാണെന്നും വ്യക്തമാക്കുന്നു അവര്‍. ശരീരം നന്നായി കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം മെന്റല്‍ ബാലന്‍സും നിലനിര്‍ത്തിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാനാകൂവെന്ന് സന്ധ്യ ഷെട്ടി ഓര്‍മ്മപ്പെടുത്തുന്നു. ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നതിന് അച്ചടക്കവും സമയങ്ങളിലെ കൃത്യതയും അനിവാര്യമാണെന്നും സന്ധ്യ പറയുന്നു.
കരാട്ടെ കിഡ്
കുട്ടിക്കാലം മുതലേ സന്ധ്യക്ക് സ്‌പോര്‍ട്സില്‍ വലിയ താല്‍പ്പര്യമുണ്ട്, അതാണു കരാട്ടെയിലേക്കും നയിച്ചത്. ഒരു ഡിസൈനര്‍ സുഹൃത്തിനോടൊപ്പം കരാട്ടെ സെഷനു പോയതാണ് ഈ ആയോധനകലയോടു സന്ധ്യക്കു പ്രേമം തോന്നാന്‍ ഇടവരുത്തിയത്. തുടര്‍ന്നു സ്ഥിരമായി കരാട്ടെ പരിശീലിക്കാന്‍ തുടങ്ങിയ സന്ധ്യ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഇന്നു കരാട്ടെ ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.
ഡയറ്റ്
ബാലന്‍സ്ഡ് ഫുഡാണ് സന്ധ്യക്കു താല്‍പ്പര്യം. പ്രോട്ടീനും ഫൈബറും അടങ്ങിയ വിഭവങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തും. ദിവസേനയുള്ള ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും നട്‌സുമുണ്ടാകും. ചിക്കണും മുട്ടയും ഫിഷും കഴിക്കുമെങ്കിലും പൊരിച്ചത് ഒഴിവാക്കും. വെള്ളം നന്നായി കുടിക്കും. മാത്രമല്ല സൂര്യപ്രകാശം ഏല്‍ക്കുന്നതിനായി നടത്തവുമുണ്ട്.