Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്ക, ലാലേട്ടൻ, നിവിൻ - ഒരു താടിക്കഥ!

stars-in-moustache

മലയാള സിനിമയിൽ താടിക്ക് അത്രനല്ല കാലമൊന്നുമായിരുന്നില്ല പണ്ട്. വില്ലന്മാർ, ഗുരുതര രോഗം ബാധിച്ചവർ, കാമുകി കയ്യൊഴിഞ്ഞവർ അങ്ങനെയുള്ളവർക്കു വേണ്ടിയുള്ള അലിഖിത ചിഹ്നങ്ങളിലൊന്നായിരുന്നു താടി.‌

വയ്പ് താടിയും മൂക്കിന്റെ സൈഡിലായി ഉണക്കമുന്തിരിങ്ങ ഒട്ടിച്ച പോലെയുള്ള മറുകുമൊക്കെയായി പ്രേംനസീർ കുറ്റാന്വേഷണത്തിനുപോയ പല സിനിമകളുമുണ്ട്. എങ്കിലും പൊതുവേ അക്കാലത്തെ നായക സങ്കൽപങ്ങളിൽ താടിയില്ലായിരുന്നു. 

സ്റ്റൈൽ സ്റ്റേറ്റ്മെന്റ് 

പിന്നീട് മമ്മൂട്ടിയും മോഹൻലാലും വന്നു. മമ്മൂട്ടിയായിരിക്കും താടിയെ മാസ് ലുക്കിലാക്കിയ ആദ്യ മലയാളനടൻ. 1990ൽ പുറത്തിറങ്ങിയ ‘സാമ്രാജ്യം’ എന്ന ചിത്രത്തിൽ മമ്മൂട്ടി വെച്ച താടി ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തന്നെയായി മാറി. അതിനുമുൻപ് 1987ൽ ഇറങ്ങിയ ‘ന്യൂഡൽഹി’ എന്ന ചിത്രത്തിൽ പ്രതികാരദാഹിയായ ജികെയുടെ രണ്ടാം ജന്മത്തിനെ പ്രസിദ്ധമാക്കിയതും താടിയായിരുന്നു. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവിനും അവസാന സീനുകളിൽ താടിയുണ്ടായിരുന്നു.

മോഹൻലാൽ താടിയണിഞ്ഞു വന്നതിൽ ഏറ്റവും ഹൃദ്യമായി പ്രേക്ഷകർക്കു തോന്നിയത് ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമയിലെ അതിഥിവേഷമായിരിക്കും. മരണം അഭിമുഖീകരിക്കാൻ പോകുന്ന ഒരു കൊലയാളിയുടെ എല്ലാ ഭാവഭേദങ്ങളും നിരഞ്ജനിലൂടെ അവതരിപ്പിക്കാൻ നേരിയ അലസതയോടെ പറന്നുനിൽക്കുന്ന ആ താടിയും സഹായിച്ചിരുന്നു. 

കലിപ്പു താടി

മലയാള സിനിമയുടെ യുവതലമുറ പയ്യെപ്പയ്യെ താടിയെ കൈവിടും എന്നു വന്നപ്പോഴാണ് ഒരാൾ താടിയുംവച്ച് കലിപ്പിൽ ഇങ്ങോട്ട് നടന്നു കയറിയത്. ‘പ്രേമ’ത്തിൽ ജോർജ് ആയി അഭിനയിച്ച് നിവിൻ പോളി ഉണ്ടാക്കിയ ആ സെൻസേഷൻ വീണ്ടും ഒരു താടിക്കാലം മലയാളികൾക്കു സമ്മാനിച്ചു. 

അമിതാഭിന്റെ ‘ഭാഗ്യത്താടി’

amithabh

ഇക്കഥ നടക്കുന്നത് അങ്ങ് ബോളിവുഡിലാണ്. ഹിന്ദി സിനിമയുടെ എക്കാലത്തെയും ചക്രവർത്തിയായ അമിതാഭ് ബച്ചന് പ്രതീക്ഷയർപ്പിച്ച സിനിമകൾ പലതും പൊട്ടി, സ്വന്തമായി തുടങ്ങിയ നിർമാണക്കമ്പനി തകർന്നു തരിപ്പണമായി. കുറച്ചുകാലം സിനിമാഭിനയവും നിർത്തി. ബിഗ്ബിയുടെ ഇന്നിങ്സ് തീർന്നു എന്നു വരെ പലരും വിധിയെഴുതി. എന്നാൽ മൊഹബതേം എന്ന ചിത്രത്തിലൂടെ താനാരാണെന്നു ബിഗ് ബി കാട്ടിക്കൊടുത്തു. ഇത്തവണ താടി വച്ചായിരുന്നു ബിഗ്ബിയുടെ വരവ്, രൂപവും ഭാവവും നിറവുമൊക്കെ പലതവണ മാറിയെങ്കിലും പിന്നീട് താടി ആ മുഖത്തുനിന്നു പോയിട്ടേയില്ല... 

ഇതാ ലോകത്തിലെ പ്രസിദ്ധമായ അഞ്ചു താടിരൂപങ്ങൾ

ബാൽബോ

balbo

ഏറ്റവും പ്രസിദ്ധമായ താടി സ്റ്റൈലുകളിൽ ഒന്ന്. അയൺമാൻ, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോബർട്ട് ഡൗണി ജൂനിയർ ആണു ബാൽബോയെ പ്രശസ്തമാക്കിയത്.

ബാന്ദോൾസ്

bandols

പഴയ ചിന്തകന്മാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ ഇടതൂർന്ന താടി ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്റെ ഒരു പരിഷ്‌കൃത രൂപമാണു ബാന്ദോൾസ്. പ്രമുഖ അമേരിക്കൻ താടിക്കാരനായ എറിക് ബാന്ദോൾസാണ് ഈ സ്‌റ്റൈൽ കൊണ്ടുവന്നത്. താടിവടിക്കാൻ ആവശ്യപ്പെട്ടതോടെ മികച്ച ശമ്പളമുണ്ടായിരുന്ന തന്റെ ജോലി ഉപേക്ഷിക്കുകയും ചെയ്തു ബാന്ദോൾസ്.

സർക്കിൾ താടി

circle

പഴയകാല ഗോട്ടീ, ബുൾഗാൻ തുടങ്ങിയ താടികളുടെ പുതിയ രൂപം.

ഫ്രണ്ട്‌ലി മട്ടൺ ചോപ്‌സ്

mutton-chops

കഴിക്കാനുള്ളതല്ല, താടി തന്നെയാണ്. എക്‌സ് മെൻ വോവറീൻ എന്ന ചിത്രത്തിലൂടെ ലോകപ്രസിദ്ധമായ താടി.

എക്സ്റ്റൻഡഡ് ഗോട്ടീ

extended-goutee

കൃതാവിൽ നിന്നു താഴേക്ക് ഷേവ് ചെയ്യും. ബാക്കിഭാഗങ്ങളിൽ താടി നിർത്തും. ഇതാണ് എക്‌സ്റ്റൻഡഡ് ഗോട്ടീ. 

നോ ഷേവ് നവംബർ

no-shave.jpg.image.784.410

ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിൽ ആളുകളങ്ങനെ താടി വളർത്തി ആഘോഷിക്കും. വെറും ഒരു ആഘോഷം എന്നതിനപ്പുറം നന്മയുടെ നൂലുകൾ കൂടി ഈ താടിരോമങ്ങളോടൊപ്പം ഇഴചേരുന്നുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി.

ഒരുമാസം ഇവ ഒഴിവാക്കുമ്പോൾ മിച്ചം കിട്ടുന്ന തുക ഇവർ പുരുഷ ആരോഗ്യപ്രശ്‌നങ്ങളായ പ്രോസ്‌ട്രേറ്റ് കാൻസർ തുടങ്ങിയവയുടെ ബോധവൽക്കരണത്തിനും ചികിൽസയ്ക്കുമായി ചെലവഴിക്കും. 2009ൽ ഫെയ്സ്ബുക്കിലൂടെ വളർന്ന ‘നോ ഷേവ് നവംബർ’കൂട്ടായ്മ പിന്നീട് അമേരിക്കൻ കാൻസർ സൊസൈറ്റിയുമായി സഹകരിക്കുകയായിരുന്നു.