സമകാലിക ജീവിതത്തെ അനുഷ്ഠാനകലകളിലൂടെ കണ്ടെത്താന്‍ ശ്രമിച്ച് ലോകധര്‍മ്മിയുടെ പുതിയ നാടകമായ 'കാളി നാടകം' അരങ്ങിൽ പുതുചലനങ്ങൾ സൃഷ്ടിച്ചപ്പോൾ കാളിയായി സജിതാ മഠത്തിലും കൂളിയായി രശ്മി സതീഷും അരങ്ങിൽ നിറഞ്ഞാടി. കരുത്തുറ്റ ഈ കഥാപാത്രങ്ങൾ കാണികളുടെ മനസ്സിൽ ആഴ്ന്നിറങ്ങുമ്പോൾ അവയെ അണിയിച്ചൊരുക്കിയ കൈകളുടെ ഉടമയെ കാണികൾ തിരയാതിരിക്കില്ല. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ രാജീവ് പീതാംബരൻ എന്ന കോസ്റ്റ്യൂം ഡിസൈനർ ആദ്യമായി ഒരു നാടകത്തിനു വസ്ത്രാലങ്കാരം നിർവഹിച്ചപ്പോൾ ആ നാടകത്തെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും വസ്ത്രവിതാനം കൊണ്ടും സാംസ്കാരിക കേരളം നെഞ്ചേറ്റുകയായിരുന്നു. കാളിയെ ഒരുക്കിയ ആ കൈകൾ ഇന്നു പുതിയ പ്രൊജക്റ്റുകളുടെ പണിപ്പുരയിലാണ്. തിരക്കൊഴിഞ്ഞ നേരത്തു കാളിയുടെ വിശേഷങ്ങളുമായി രാജീവ്...
സാംസ്കാരിക കേരളത്തിന്റെ പ്രധാന വിശേഷങ്ങളിൽ ഒന്നാണു കാളി നാടകം. കാളിയിലേക്ക് എങ്ങനെയാണ് എത്തിച്ചേരുന്നത്?
ഞാൻ മുംബൈയിൽ നിന്നും ഫാഷൻ ടെക്‌നോളജി പഠനം പൂർത്തിയാക്കി വന്ന സമയം. ചില പ്രൊജക്റ്റുകളിൽ വ്യാപൃതമായി ഇരിക്കുന്ന സമയത്താണ് എന്റെ വളരെ അടുത്ത സുഹൃത്തും ഗായികയുമായ രശ്മി സതീഷ് കാളി നാടകത്തെക്കുറിച്ചും ലോകധർമിയെക്കുറിച്ചും പറയുന്നത്. ആ സമയത്ത് നാടകത്തിന്റെ വസ്ത്രാലങ്കാരത്തെക്കുറിച്ചു വലിയ അറിവൊന്നും ഇല്ലായിരുന്നു. പിന്നെ, വ്യത്യസ്തമായ ഒരു തീമായിരുന്നു കാളി. അതുകൊണ്ട് രണ്ടും കൽപിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
കാളിക്കായി എന്തൊക്കെ ബാക്ഗ്രൗണ്ട് വർക്കുകൾ നടത്തി?
ഞാൻ പറഞ്ഞല്ലോ, ആദ്യമായാണ് ഞാൻ നാടകത്തിനായി കോസ്റ്റ്യൂം ചെയ്യുന്നത്. അതും ഇതുപോലെ ഏറെ പ്രത്യേകതകൾ ഉള്ള ഒരു നാടകമാകുമ്പോൾ നാം ഏറെ ശ്രദ്ധിക്കണം. ആദ്യം കഥാപാത്രങ്ങളെ ഉൾക്കൊണ്ടു. ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവം മനസിലാക്കിയാണ് കോസ്റ്റ്യൂം തെരെഞ്ഞെടുത്തത്. ഇതിനായി ധാരാളം ആളുകളുമായി സംസാരിക്കുകയും അതിൽ ഉപയോഗിക്കേണ്ട നിറങ്ങളെയും മെറ്റിരിയലുകളെയും കുറിച്ചു പഠിക്കുകയും ചെയ്തു.
സജിത മഠത്തിലിന് കാളിയുടെ വേഷപ്പകർച്ച നൽകുന്നതിനായി എന്തെല്ലാം ശ്രദ്ധിച്ചു?
അത്ര എളുപ്പത്തിൽ ഡിസൈൻ ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല കാളി എന്ന കഥാപാത്രം. കാരണം ആ കഥാപാത്രത്തിന്റെ പ്രസക്തി തന്നെയാണ്. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് കാളി. കാളിയുടെ വസ്ത്രം, സ്റ്റേജിലെ ലൈറ്റ് , നിറങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ ഗവേഷണം ആവശ്യമായി വന്നത്. എല്ലാ നിറങ്ങളും നാടകത്തിൽ അനുവദനീയമായിരുന്നില്ല. ലോകധർമിയിലെ വളരെ സീനിയർ ആയ ശോഭ മേനോൻ എന്ന ചേച്ചിയാണ് ഇക്കാര്യത്തിൽ പഠനം നടത്താൻ എന്നെ സഹായിച്ചത്. കാളിയുടെ മുഖത്തെ ചമയങ്ങളും നിറങ്ങളും ചെയ്തതു ശോഭ ചേച്ചിയായിരുന്നു. അടിസ്ഥാനപരമായി ചേച്ചി ഒരു ചിത്രകാരിയാണ്. നിറങ്ങളിൽ ചേച്ചി നടത്തിയ ഗവേഷണമാണ് വസ്ത്രാലങ്കാരത്തിൽ എനിക്കു സഹായകമായത്.
കാളി നാടകത്തിൽ വസ്ത്രാലങ്കാരത്തിനുപയോഗിച്ച നിറങ്ങൾക്കുമുണ്ടല്ലോ പ്രത്യേകത?
തീർച്ചയായും. ചുവപ്പിന്റെ പല വകഭേദങ്ങളാണ് ഞാൻ ഇതിൽ ഉപയോഗിച്ചത്. കാരണം, കാളി എന്നാൽ ചുവപ്പാണ്, ചുവപ്പ് പകയുടെ പര്യായമാണ്. ഈ തത്വം പ്രതിഫലിക്കത്തക്കരീതിയിലാണ് സ്റ്റേജിൽ ചുവപ്പിന്റെ പല വകഭേദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, കാളിയുടെ മുഖത്ത് ഉപയോഗിച്ചിരിക്കുന്ന നിറങ്ങളോടു ചേരുന്ന രീതിയിലായിരുന്നു വസ്ത്രങ്ങളുടെ നിറങ്ങൾ തെരെഞ്ഞെടുത്തത്. മുടിയേറ്റ് നടക്കുമ്പോൾ വരയ്ക്കുന്ന കളത്തിലെ നിറങ്ങളാണ് നടാകത്തിൽ ഞാൻ പരീക്ഷിച്ചത്. ഏകദേശം ഒരു മാസം എടുത്താണ് വാസ്‌താലങ്കാരം അതിന്റെ പൂർണതയിൽ എത്തിച്ചത്.
ഒരു കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ കാളി നൽകിയ അനുഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
എന്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നാണ് കാളി. തീയറ്റർ ആർട്ടിൽ നിറങ്ങളെക്കുറിയിച്ചും അവയുടെ ഉപയോഗരീതിയെക്കുറിച്ചും കൂടുതൽ പഠിച്ചു. സിനിമയിലെ കോസ്റ്റ്യൂം ഡിസൈനിങ് അല്ല നാടകത്തിലേത് എന്നു മനസിലാക്കാൻ സാധിച്ചു. അതു നല്ലൊരു പാഠമായിരുന്നു. എല്ലാത്തിലും ഉപരി കാളി, ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു. ആ പരിശ്രമം വിജയിച്ചതിൽ അങ്ങേയറ്റം സന്തോഷം.
ആലപ്പുഴയിൽ നിന്നും മുംബൈയിൽ എത്തി ഫാഷൻ പഠനം, ബോളിവുഡിൽ അരങ്ങേറ്റം...പിന്നീട് മലയാള സിനിമയിൽ.. എങ്ങനെയായിരുന്നു ഈ യാത്ര?
വളരെ ചെറിയ പ്രായം മുതൽക്കു തന്നെ വസ്ത്രാലങ്കാരത്തിനോട് എനിക്കു താല്പര്യം ഉണ്ടായിരുന്നു. വ്യത്യസ്തമായ ടെക്സ്റ്ററുകൾ , നിറങ്ങൾ എന്നിവയോടുള്ള പ്രത്യേക അടുപ്പം ഫാഷൻടെക്‌നോളജി പഠനത്തിനായി എന്നെ മുംബൈ നഗരത്തിൽ എത്തിച്ചു. പിന്നീടു നാഷണൽ ഇൻസ്റിറ്റ്യൂട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. അതിനുശേഷമാണ് പൂർണമായും വസ്ത്രാലങ്കാരത്തിലേക്കു വരുന്നത്. ഹിന്ദിയിൽ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനർ ആയിട്ടായിരുന്നു തുടക്കം. പിന്നീട് ഒരു ബ്രേക്ക് നൽകിയത് മലയാളത്തിൽ പോപ്കോൺ എന്ന സിനിമയാണ്. അതിലൂടെയാണ് സ്വതന്ത്ര കോസ്റ്റ്യൂം ഡിസൈഗ്നർ ആകുന്നത്.
പോപ്കോണിൽ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയാണല്ലോ കാളിയിൽ.. ഏതു തരാം ഡിസൈനുകളോടാണ് താത്പര്യം ?
ഞാൻ നേരത്തെ പറഞ്ഞപോലെ അതു സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസമാണ്. പിന്നെ, കാളി തീർത്തും വ്യത്യസ്തമായ ഒരാശയമായിരുന്നു. വ്യക്തിപരമായി നോക്കിയാൽ എനിക്ക് ഇന്ത്യൻ ക്റാഫ്റ്റുകളോടാണ് താൽപര്യം. ഡിസൈനിൽ അതു കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഇതിനായി ധാരാളം യാത്രകളും നടത്താറുണ്ട്.
സിനിമയിൽ ചുവടുറപ്പിക്കാനാണോ പദ്ധതി?
നല്ല നല്ല സിനിമകൾ വന്നാൽ തീർച്ചയായും ചെയ്യും. മലയാളത്തിൽ ഇപ്പോൾ വസ്ത്രാലങ്കാരത്തിനു സാധ്യതകളുള്ള ഒരുപാടു നല്ല സിനിമകൾ വരുന്നുണ്ട്. അവയുടെ ഭാഗമാകാൻ അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യും. ഒപ്പം തന്നെ, ഒരു സ്വതന്ത്ര ഡിസൈനർ എന്ന നിലയിൽ സ്വന്തം ഡിസൈനുകളും ഷോകളുമായി മുന്നോട്ടു പോകും.
ഭാവി പദ്ധതികൾ?
ഇപ്പോൾ ചില പരസ്യ ചിത്രങ്ങളുടെ തിരക്കിലാണ്. അതിനായുള്ള ഗവേഷണങ്ങളും പർച്ചേസുമായി ഇരിക്കുന്നു. ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കിയ ശേഷം മാത്രം പുതിയതിലേക്ക് കടക്കുന്നതാണ് ശീലം.