അതിശയകരമായ ഗോളുകളിലൂടെ ആരാധകവൃന്ദം നേടിയ സൂപ്പർ ഫൂട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മൈതാനവും ഗ്ലാമർ ലോകവുമൊക്കെ സന്തോഷം പകരുന്നതാണെങ്കിലും മകനെ വിട്ടൊരു ജീവിതമില്ല റൊണാൾഡോയ്ക്ക്. അഞ്ചുവയസുകാരനായ മകൻ ജൂനിയർ ക്രിസ്റ്റ്യാനോയാണ് റൊണാള്‍ഡോയ്ക്ക് എല്ലാം. ജൂനിയർ ക്രിസ്റ്റ്യാനോയുടെ അമ്മയും അച്ഛനും നല്ല സുഹൃത്തുമെല്ലാം റൊണാൾഡോ ആണ്. തന്റെ മകന് അമ്മയുടെ ആവശ്യമില്ലെന്ന റൊണാള്‍ഡോയുടെ പരാമർശമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ദ റിയൽ മഡ്രിഡ് സ്റ്റാർ എന്നു പേരിട്ടിരിക്കുന്ന റൊണാൾഡോയുടെ പുതിയ ഡോക്യുമെന്ററിയിലാണ് ഇക്കാര്യം പറയുന്നത്. ജൂനിയർ ക്രിസ്റ്റ്യാനോയുടെ അമ്മയാരാണെന്ന കാര്യം റൊണാൾഡോയ്ക്ക് ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല.
അവന് അമ്മയെ ആവശ്യമില്ല, ഞാൻ മാത്രം മതി, അച്ഛനുണ്ടായാൽ മതി എന്നാണ് റൊണാൾഡോ പറഞ്ഞത്. മകന്റെ അമ്മ ആരാണെന്നു വെളിപ്പെടുത്താത്തതിനാൽ തനിക്കെതിരെ പല അപവാദ പ്രചരണങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ സത്യം ആരോടും പറയില്ലെന്നും ക്രിസ്റ്റ്യാനോ വലുതാവുമ്പോൾ അവനോടു സംഭവിച്ചതെല്ലാം പറയുമെന്നും റൊണാൾഡോ പറയുന്നു.
അതേസമയം റൊണാൾഡോയുടെ അമ്മ ഡൊലോറെസും വിഷയത്തിൽ കൂടുതലൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. ജൂനിയർ ക്രിസ്റ്റ്യാനോയ്ക്ക് അവന്റെ അച്ഛനും താനും മാത്രമാണ് ഉള്ളത്. അവന്റെ അമ്മ ആരാണെന്നത് എനിക്കു പ്രശ്നമല്ല. റൊണാൾഡോ പറഞ്ഞിട്ടുള്ളതുപോലെ അവനു സ്നേഹവും വിദ്യാഭ്യാസവും നൽകി വളർത്തുകയാണ് താൻ ചെയ്യുന്നതെന്ന് ഡൊലോറെസ് പറഞ്ഞു.
2010ലാണ് താൻ അച്ഛനായ കാര്യം റൊണാള്‍ഡോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പക്ഷേ കുഞ്ഞിന്റെ അമ്മയാരാണെന്ന കാര്യം ഇരുവരും തമ്മിലുള്ള ധാരണപ്രകാരം രഹസ്യമാക്കി വെയ്ക്കുകയാണെന്നും പറഞ്ഞിരുന്നു. അന്നു തൊട്ടിന്നുവരെയും ജൂനിയർ ക്രിസ്റ്റ്യാനോ അച്ഛന്റെ സോഷ്യൽ മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.