ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷിച്ച താരവിവാഹമാണ് ഹർഭജൻ സിംഗ് ഗീത ബസ്ര വിവാഹം. ഏഴു ദിവസങ്ങൾക്കു മുമ്പേ തുടങ്ങിയ ആഘോഷരാവുകൾക്കൊടുവിലാണ് സ്പിന്നർ ഭാജി ബോളിവുഡ് സുന്ദരി ഗീതയു കഴുത്തിൽ വരണമാല്യം അണിയിച്ചത്. പരമ്പരാഗത പഞ്ചാബി ആചാരപ്രകാരം നടന്ന വിവാഹത്തിനൊടുവിൽ ഇതാദ്യമായി പ്രണയത്തെക്കുറിച്ചു മനസു തുറക്കുകയാണ് ഹർഭജൻ. ഗീതയോട് തോന്നിയത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണെന്നാണ് ഭാജി പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം പറഞ്ഞത്.
ഒരു പാട്ടിലാണ് ഗീതയെ ആദ്യമായി കാണുന്നത്. അപ്പോൾതന്നെ സുഹൃത്തിനോടു പറയുകയും ചെയ്തു എനിക്ക് ഈ പെൺകുട്ടിയെ പരിചയപ്പെടണമെന്ന്. ഇന്നു ബോളിവുഡിൽ ഒത്തിരിപേരെ അറിയാമെങ്കിലും അന്നു സിനിമാവലയത്തിൽ അത്ര സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. ചില സുഹൃത്തുക്കളോടു ഗീതയെക്കുറിച്ചു പറയുകയും ചെയ്തു. സൗത് ആഫ്രിക്കയിൽ വച്ച് ട്വന്റി ട്വന്റി ലോകകപ്പ് വിജയത്തിനിടെയാണ് ഗീതയുടെ നമ്പർ ഒരു സുഹൃത്ത് അയച്ചത്. അപ്പോൾതന്നെ അവർക്കു മെസേജ് അയച്ചു. മൂന്നുനാലു ദിവസത്തേക്കു മറുപടിയൊന്നും വന്നില്ലെങ്കിലും സൗത് ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്നപ്പോൾ വിജയത്തെ അഭിനന്ദിച്ച് സന്ദേശമയച്ചു. ഐപിഎല്ലിനിടെയാണ് ആദ്യമായി കാണുന്നത്. അങ്ങനെ പരിചയപ്പെട്ടു സുഹൃത്തുക്കളായി. ആദ്യം സുഹൃത്തുക്കളായി നോക്കാം എന്നാണു ഗീത പറഞ്ഞത് പക്ഷേ തനിക്കു ഗീതയോട് ആദ്യനോട്ടത്തിലേ പ്രണയം തോന്നിയിരുന്നു-ഹർഭജൻ പറയുന്നു.
അതേസമയം അന്നൊരു ബന്ധത്തിനു തനിക്കു താൽപര്യമുണ്ടായിരുന്നില്ലെന്നു ഗീത പറഞ്ഞു. സിനിമയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. അധികം താമസിയാതെ തങ്ങളെ ഒരുമിച്ചു പല സ്ഥലങ്ങളിലും കാണാൻ തുടങ്ങിയതോടെ മാധ്യമങ്ങളിൽ ഗോസിപ്പുകൾ വന്നു. തങ്ങളെ ഒരുമിപ്പിച്ചതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്നും ഗീത അഭിമുഖത്തിൽ പറഞ്ഞു. ഇന്നത്തെക്കാലത്ത് ഭാജിയെപ്പോലെ നല്ലൊരു മനുഷ്യനെ കണ്ടെത്തുക പ്രയാസമാണെന്നു തോന്നിയതോടെ പ്രണയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഗീത പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.