വാവിട്ട വാക്കും, കൈവിട്ട പോസ്റ്റും...രണ്ടും തിരിച്ചെടുക്കാനാകില്ലെന്ന് ഒടുവിൽ പോപ് ഗായകൻ ജസ്റ്റിൻ ബീബർക്ക് മനസ്സിലായി. തെറ്റു മനസിലാക്കിയ ഉടൻ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല ചെയ്ത ‘കൊടുംപാതകം’ നിരുപാധികം പിൻവലിക്കുകയും ചെയ്തു. പക്ഷേ ഒരിക്കലും മായ്ച്ചുകളയാൻ പറ്റാത്ത വിധം ബീബറിന്റെ ആ പിന്നാമ്പുറക്കാഴ്ചകൾ ഇന്റർനെറ്റ് മതിലിൽ പതിയ്ക്കപ്പെട്ടുവെന്ന് ആർക്കാണറിയാത്തത്.
ഓസ്ട്രേലിയയിലെ ബോറബോറയിൽ വെക്കേഷൻ ആഘോഷത്തിനിടെ കഴിഞ്ഞയാഴ്ചയാണ് ബീബർ ഇൻസ്റ്റഗ്രാമിൽ തന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തത്. ഒരു ബോട്ടിൽ നിന്ന് ദൂരേക്കു കൈചൂണ്ടുന്ന ബീബറിന്റെ, ക്യാമറയ്ക്കു നേരെ പുറംതിരിഞ്ഞു നിന്നെടുത്ത ഫോട്ടോയായിരുന്നു ‘ലുക്ക്’ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യപ്പെട്ടത്. ലക്ഷക്കണക്കിനു പേരാണ് ഫോട്ടോ ലൈക്ക് ചെയ്തതും ഒപ്പം കളിയാക്കിയതും. ഇതൊന്നും പക്ഷേ ‘ബേബി..’ ഗായകനെ ബാധിച്ചതേയില്ലെന്നായിരുന്നു ഇത്രയും നാൾ ആരാധകർ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ബീബറിന്റെ പുതിയ പോസ്റ്റെത്തി–മാന്യമായി വേഷം ധരിച്ചൊരു ഫോട്ടോയായിരുന്നു അത്. ഒപ്പം ക്യാപ്ഷനായി ചില കാര്യങ്ങളും ചേർത്തിരുന്നു.
തന്റെ നഗ്നചിത്രം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തെന്നതായിരുന്നു ആ അറിയിപ്പ്. അതുപക്ഷേ തന്റെ പിൻകാഴ്ച അത്ര മോശമായതുകൊണ്ടൊന്നുമായിരുന്നില്ല. മറിച്ച് ബീബറിന്റെ കടുത്ത ആരാധകനായ ഒരു കക്ഷിയുടെ മകൾ കാരണമായിരുന്നു. ബീബറിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരിൽ ആ പെൺകുട്ടിയുമുണ്ടായിരുന്നു. എല്ലാ പോസ്റ്റുകളും ഇഷ്ടവുമാണ്. പക്ഷേ തുണിയില്ലാതെ നിന്ന ഫോട്ടോയിലേക്ക് നോക്കാൻ പോലു പറ്റുന്നില്ലെന്നു പറഞ്ഞതോടെയാണ് ബീബർ വേഗം പോയി തുണിയെടുത്തിട്ടതും, പുതിയ ഫോട്ടോ പോസ്റ്റാക്കിയതും.
ആരാധകരിൽ ആർക്കെങ്കിലും തന്റെ ഫോട്ടോ പോസ്റ്റിങ് മോശമായി തോന്നിയെങ്കിൽ ക്ഷമ പറയുന്നതായും ബീബർ പോസ്റ്റിട്ടു. ഒപ്പം ചെറുപ്പത്തിന്റെ ഒരു തമാശയായിരുന്നു അതെന്ന മുൻകൂർജാമ്യവുമെടുത്തു ഈ ഇരുപത്തിയൊന്നുകാരൻ. നഗ്നഫോട്ടോ നീക്കിയെങ്കിലും പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 20 ലക്ഷത്തിലേറെ ലൈക്കുകളാണ് അതിനു ലഭിച്ചിരുന്നത്.