ഗർഭിണിയായി എന്ന കാരണത്താൽ മാധ്യമങ്ങൾക്കു മുന്നിൽ നിന്നും ഒഴിവായി നടക്കുന്ന താരസുന്ദരികളിൽ നിന്നും തികച്ചും വ്യത്യസ്തയാണ് ബോളിവുഡ് താരറാണി കരീന കപൂർ. ഗർഭം ധരിച്ച ശേഷം നിറവയറുമായി ലാക്മെ ഫാഷൻ വീക്കിൽ ചുവടുവച്ച കരീന മാതൃത്വത്തിലേക്കുള്ള ഓരോ ചുവടും താൻ ആഘോഷിക്കുകയാണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.
ബോളിവുഡിന്റെ ഏറ്റവും ബോൾഡ് ആയ അമ്മയാകാൻ തയാറെടുക്കുന്ന കരീന ഇപ്പോൾ ബോൾഡ് ആയ ഒരു അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. നിറവയറുമായി നിൽക്കുന്ന തന്നെപ്പോലുള്ള സ്ത്രീകളോട് സ്ഥിരമായി ചോദിക്കുന്ന കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്ന ചോദ്യം ഒഴിവാക്കാനാണ് കരീന ആവശ്യപ്പെടുന്നത്. ഗർഭിണികളായ സ്ത്രീകളെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്ന ചോദ്യമാണ് അതെന്നാണ് കരീനയുടെ അഭിപ്രായം.
ഗ്ലോബൽ സിറ്റിസൺ മൂവ്മെന്റിന്റെ ഭാഗമായി എത്തി സംസാരിക്കുമ്പോഴാണ് കരീന ഇത് പറഞ്ഞത്. അടുത്തിടെയായി താൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് കുട്ടി ആണോ പെണ്ണോ എന്നത്. ആണായാലും പെണ്ണായാലും അതിൽ എന്ത് വ്യത്യാസമാണുള്ളത്, കരീന ചോദിക്കുന്നു.
പെൺകുട്ടികൾ ബാധ്യതയാണ് എന്ന പഴയകാല ചിന്തയിൽ നിന്നാണ് ഇത്തരം ഒരു ചോദ്യം ഉടലെടുത്തത്. കുട്ടി ആണാണോ പെണ്ണാണോ എന്നതിൽ കാര്യമില്ല. ഒരു മകൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എന്റെ മാതാപിതാക്കൾക്ക് വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്. വിവാഹ ശേഷവും നിങ്ങൾ ജോലിക്ക് പോകുന്നുണ്ടോ? കുഞ്ഞുണ്ടായ ശേഷവും നിങ്ങൾ ജോലിക്ക് പോകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഇന്നും അത്ഭുതത്തോടെ ചോദിക്കുന്ന രാജ്യമാണ് നമ്മളുടേത് കരീന പറയുന്നു.