ഡിസൈനിങ്ങിന്റെ ലോകത്തേക്ക് എത്തപ്പെട്ടതായിരുന്നില്ല സബ്യസാചി മുഖർജി. മറ്റുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ച് ആലോചിച്ചെടുത്ത ഒരു തീരുമാനമായിരുന്നു അത്. ഇന്ന് ലോകത്തെ വലിയ ഡിസൈനര്‍മാരുടെ കൂട്ടത്തില്‍ ഇയാള്‍ പെടുന്നുണ്ടെങ്കില്‍ അതിന് കാരണവും ആ തീരുമാനം തന്നെ. രണ്ടു പതിറ്റാണ്ട് മുമ്പ് എന്‍ജിനീയറിങ്ങിനു പോകണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ അവരെ എതിര്‍ത്ത് റിസ്‌കെടുത്തു. സ്വന്തമായി സംരംഭം തുടങ്ങി, ഫാഷന്‍ ലോകത്ത്. 20,000 രൂപ വായ്പയെടുത്തായിരുന്നു അത്. ഇന്ന് സബ്യയുടെ സംരംഭത്തിന്റെ വിറ്റുവരവ് 73 കോടി രൂപയാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന വിജയകഥ.
2012ല്‍ ഒപ്ര വിന്‍ഫ്രെ മുംബൈയില്‍ പുതുതായി തുടങ്ങിയ തന്റെ ഡിസൈന്‍ സ്റ്റോര്‍ സന്ദര്‍ശിച്ചപ്പോള്‍ സബ്യ അദ്ഭുതപ്പെട്ടു. ഐശ്വര്യ റായിലൂടെ ആയിരുന്നു ഒപ്ര സബ്യയെക്കുറിച്ച് കേട്ടറിഞ്ഞത്. അതെല്ലാം വലിയ അംഗീകാരങ്ങളായിരുന്നു അയാള്‍ക്ക്.
ഡിസൈനിങ്ങിനോട് ചെറുപ്പം മുതലേ താല്‍പ്പര്യം
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ പഴയ സോക്‌സുകള്‍ ഉപയോഗിച്ച് സഹോദരിയുടെ പാവക്കുട്ടികള്‍ക്ക് ഡ്രസ് നെയ്‌തെടുക്കുമായിരുന്നു സബ്യ. ഡിസൈനിങ്ങില്‍ വലിയ വൈദഗ്ധ്യമുണ്ടായിരുന്ന അമ്മയുടെ കരവിരുതായിരുന്നു അവനു ലഭിച്ചത്. കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന സബ്യ എന്നും ഉറ്റുനോക്കിയത് ഡിസൈനര്‍മാരുടെ കരവിരുതില്‍ റാംപില്‍ തിളങ്ങുന്ന മോഡലുകളെ ആയിരുന്നു.
വീടുവിട്ടിറങ്ങി, വെയ്റ്ററായി ജോലി ചെയ്തു
അച്ഛനോട് എന്നും വഴക്കായിരുന്നു സബ്യയ്ക്ക്. കാരണം അദ്ദേഹത്തിന് മകനെ ഒരു എന്‍ജിനീയര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം. അവനാണെങ്കില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) യില്‍ ചേര്‍ന്നു ഡിസൈനിങ് പഠിക്കണമെന്നും. ക്ഷോഭമായിരുന്നു അന്നത്തെ അവന്റെ ഭാവം. 12ാം വയസ്സില്‍ തന്നെ സാരി നെയ്‌തെടുത്ത അവന് അങ്ങനെ വെറുമൊരു എന്‍ജിനീയറാകാന്‍ കഴിയില്ലായിരുന്നു. നിരന്തരമായ തർക്കങ്ങള്‍ക്കൊടുവിൽ പതിനാറാം വയസ്സില്‍ സബ്യ വീടു വിട്ടിറങ്ങി.
ഗോവയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററായി കുറച്ചുകാലം ജോലി ചെയ്താണ് തുടക്കം. നിഫ്റ്റ് പരീക്ഷയ്ക്ക് വീട്ടുകാര്‍ പണം കൊടുക്കാതിരുന്നതിനാല്‍ അതു കണ്ടെത്താനായിരുന്നു ജോലി. പുസ്തകം വിറ്റുമെല്ലാം ഒരു തരത്തില്‍ പണം കണ്ടെത്തി പരീക്ഷ എഴുതി പാസാകുകയും ചെയ്തു.
ഫാഷൻ ലോകത്തെ മുടിചൂടാമന്നൻ
1999ല്‍ നിഫ്റ്റില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ് പഠിച്ചിറങ്ങിയ സബ്യ ജോലിക്കൊന്നും അപേക്ഷിച്ചില്ല. സഹോദരിയില്‍ നിന്ന് 20,000 രൂപ കടം വാങ്ങി സ്വന്തമായി ഫാഷന്‍ സംരംഭം തുടങ്ങി. മൂന്നുപേര്‍ ജീവനക്കാരായി ഉണ്ടായിരുന്നു. ഓഫീസില്‍ തന്നെ ആയിരുന്നു താമസവും. വിശ്രമമില്ലാതെ ജോലി ചെയ്ത് ജോലി തന്നെ ജീവിതമാക്കിമാറ്റി അയാള്‍. പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചെടുത്തു കൊണ്ടേയിരുന്നു. സമൂഹവുമായുള്ള ബന്ധം പോലും സബ്യ ഒഴിവാക്കിയോ എന്ന് പലരും സംശയിച്ചു.
ഒരു പൊട്ടിയ കാമറ കൊണ്ട് സത്യജിത് റേ സിനിമയ്ക്ക് എന്താണോ നല്‍കിയത്, അതു ഫാഷന്‍ ലോകത്തിന് തനിക്കു നല്‍കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു സബ്യക്കുണ്ടായിരുന്നത്. നിരവധി ബോളിവുഡ് സിനിമകളിലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സബ്യ ഇന്ന് ഫാഷൻ ലോകത്തെ മുടിചൂടാമന്നനാണ്. ഒറിജിനാലിറ്റിയാണ് തന്റെ ഡിസൈനിന്റെ പ്രത്യേകതയെന്നാണ് സബ്യ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും ഡിമാന്‍ഡുള്ള ഡിസൈനര്‍മാരില്‍ ഒരാളാക്കി സബ്യയെ മാറ്റിയതും അതാകാം. വെസ്റ്റേൺ ശൈലിയിലുള്ളവ ആണെങ്കിലും സബ്യയുടെ എല്ലാ വസ്ത്രങ്ങളും ഹാന്‍ഡ്‌മെയ്ഡ് ആണെന്നതാണ് പ്രത്യേകത.