അതിരുകളില്ലാതെ സ്നേഹിക്കുന്നതിലാണ് മഹത്വം. ഇന്ത്യന്‍ നായകൻ മഹേന്ദ്ര സിങ് ധോണിയും അതിർത്തികൾക്കപ്പുറത്തുള്ള ആരാധകനോടു തന്റെ സ്നേഹവും കരുതലും അറിയിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് ക്രിക്കറ്റ് മാമാങ്കം കാണാൻ പാകിസ്ഥാൻ സ്വദേശിയായ ആരാധകന് ടിക്കറ്റ് എടുത്തു നൽകിയത് ധോണിയാണ്. അറുപത്തി രണ്ടുകാരനായ മൊഹമ്മദ് ബഷീർ എന്നയാളാണ് ധോണിയുടെ സ്നേഹത്തെ വാനോളം പുകഴ്ത്തുന്നത്. കടുത്ത ധോണി ആരാധകനായ തനിക്കു കളികാണാൻ ധോണിയാണ് ടിക്കറ്റ് നൽകിയത്. ഞാൻ അഫ്രീദിയോടെ കടപ്പെട്ടിരിക്കുന്നില്ല, അദ്ദേഹത്തോട് ഒരിക്കലും സംസാരിച്ചിട്ടില്ല. അഫ്രീദിയ്ക്ക് പാകിസ്ഥാനിൽ നിരവധി ആരാധകർ ഉണ്ടായിരിക്കാം. പക്ഷേ ഇന്ത്യന്‍ ടീമിനെപ്പോലെ പാകിസ്ഥാൻ ടീം ഒറ്റക്കെട്ടല്ലെന്നും പറയുന്നു ബഷീർ. ചിക്കാഗോയിലെ ഹോട്ടലുടമയായ ബഷീർ 2015ലെ വേൾഡ് കപ്പ് കാണാനും ഇന്ത്യയ്ക്കു തിലകം ചാർത്താൻ ധോണിയ്ക്കു കഴിയണേയെന്നു പ്രാർഥിക്കാനും മുന്നിലുണ്ടായിരുന്നു.
2014ലെ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ കളി കാണാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന ബഷീറിന് ടിക്കറ്റ് സംഘടിപ്പിച്ചു നൽകിയതും ധോണിയായിരുന്നു. നാലാമത്തെ ഹൃദയാഘാതത്തിനു മുന്നിലും നെഞ്ചുറപ്പോടെ പിടിച്ചുനിന്ന ബഷീർ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു തെല്ലും വിട്ടുകൊടുക്കാതെയാണ് കഴിഞ്ഞ ദിവസത്തെ ഇന്ത്യാ-പാക് മത്സരം കാണാനെത്തിയത്. എല്ലാ വർഷവും ക്രിക്കറ്റ് ടൂറുകൾക്കു മുമ്പായി പുതിയ വസ്ത്രം തുന്നാൻ ഏൽപ്പിക്കുന്ന ടെയ്‍ലറോട് ഇത്തവണ മറ്റൊരു കാര്യം കൂടി ബഷീർ പറഞ്ഞിട്ടുണ്ട്, പകുതി പാകിസ്ഥാനിയും പകുതി ഹിന്ദുസ്ഥാനിയുമായിരിക്കണം തന്റെ വസ്ത്രമെന്നാണ് അത്.