സിനിമയിലും സീരിയലിലും തിളങ്ങി നിന്നിരുന്ന കാലത്താണ് പൂർണിമയെ നടൻ ഇന്ദ്രജിത്ത് വിവാഹം കഴിക്കുന്നത്. പിന്നീടു വെള്ളിവെളിച്ചത്തിന് ഒരൽപം ഇടവേള നല്‍കി താരം കുടുംബജീവിതം ആരംഭിച്ചപ്പോൾ എല്ലാവരും കരുതിയത് ഇനി പൂർണിമയെ കാണാനേ കിട്ടില്ലെന്നാണ്. പക്ഷേ 'പ്രാണാ' എന്ന ഫാഷന്‍ ബ്രാൻഡുമായി ഒരു വമ്പന്‍ തിരിച്ചുവരവാണ് പൂർണിമ നടത്തിയത്. ഇപ്പോഴിതാ പ്രാണയുടെ ഡിസൈനിങ് വിരുത് കിങ്ഖാൻ ഷാരൂഖിന്റെ ബാന്ദ്രയിലെ 'മന്നത്' എന്ന വസതിയിൽ വരെ എത്തി നിൽക്കുകയാണ്.
ഷാരൂഖിന്റെ ആദ്യമായി കണ്ടനിമിഷവും സംസാരിച്ചതുമൊക്കെ ഓർക്കുമ്പോൾ പൂർണിമയ്ക്ക് ഇപ്പോഴും എക്സൈറ്റ്മെന്റ് വിട്ടുമാറിയിട്ടില്ല. ദുബായിലെ പ്രവർത്തി കൺസ്ട്രക്ഷൻസിന്റെ കോർപറേറ്റ് ഇവന്റിനിടയിലാണ് ഷാരൂഖിന്റെ കണ്ടത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു ഷാരൂഖ്, കേരളത്തിൽ നിന്നുള്ള ഏക സിനിമാതാരം പൂർണിമയും. തന്നെക്കണ്ടതും ജാഡ തെല്ലുമില്ലാതെ ഷാരൂഖ് സംസാരിച്ചു തുടങ്ങിയെന്നു പൂർണിമ പറയുന്നു.
പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയുമൊക്കെ അറിയാമെന്നു പറഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് ദീപാവലി സമ്മാനമായി താൻ പ്രാണയിൽ നിന്നുള്ള ഒരു സാരി ഷാരൂഖിന്റെ പത്നിക്കു സമ്മാനിച്ചത്. ആനച്ചന്തം കളക്ഷൻസിൽ നിന്നുള്ള സാരിയുടെ ഡിസൈൻ കേരളത്തനിമ വിളിച്ചോതുന്നതാണ്. സാരി സമ്മാനിച്ചതും അദ്ദേഹത്തിനു വളരെ സന്തോഷമായി, ഒരുപാടു നന്ദി പറഞ്ഞു. ഷാരൂഖ് ഉദ്ഘാടകനാകുന്ന ഒരു ചടങ്ങിൽ അതിഥിയായി എത്താൻ കഴിയുക എന്നതു തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്- പൂർണിമ പറയുന്നു.