പ്രിയദർശിനി ചാറ്റർജിയ്ക്ക് അതു കാത്തുകാത്തിരുന്ന നിമിഷമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമായ ഫെമിന മിസ് ഇന്ത്യ 2016ലെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത് ഗുവാഹത്തി സ്വദേശിനിയായ പ്രിയദർശിനി ചാറ്റർജിയാണ്. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചു നടന്ന ചടങ്ങിൽ മുൻ മിസ് ഇന്ത്യ അതിഥി ആര്യ പ്രിയദർശിനി ചാറ്റർജിയെ കിരീടം അണിയിച്ചു. ഇരുപത്തിയൊന്നു മത്സരാർഥികളെ തോൽപ്പിച്ചാണ് പ്രിയദർശിനി മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മുംബൈയില്‍ നിന്നുള്ള സുഷൃദി കൃഷ്ണ ഫസ്റ്റ് റണ്ണറപ്പായും ലക്‌നൗവില്‍ നിന്നുള്ള പങ്കുരി ഗിഡ്വാനി സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടുു.
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ആണ് വിജയിയെ പ്രഖ്യാപിച്ചത്. ടെന്നീസ് സുന്ദരി സാനിയ മിർസ, നിർമാതാവ് ഏക്താ കപൂർ, ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, ഷെയ്ൻ പീകോക്ക്, സഞ്ജയ് ദത്ത്, അർജുൻ കപൂർ, ആമി ജാക്സൺ, കബീർ ഖാൻ തുടങ്ങി ബോളിവുഡ് ലോകത്തെ വൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2015ലെ മിസ് വേള്‍ഡ് മിരിയാ ലാലാഗുണയും വിധികർത്താവായി എത്തിയിരുന്നു.
കരൺ ജോഹർ, മനീഷ് പോള്‍ എന്നിവരുടെ അവതരണത്തിനൊപ്പം വരുൺ ധവാൻ, ടൈഗർ ഷ്റോഫ്, ഷാഹിദ് കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, സുനീധി ചൗഹാൻ, റാപ്പർ ബാദ്ഷാ തുടങ്ങിയവരുടെ പ്രകടനങ്ങൾ മിസ്ഇന്ത്യ മത്സരവേദിയെ കൊഴുപ്പിച്ചു. വരുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കാനുള്ള ആവേശത്തിലാണ് പ്രിയദർശിനി ഇപ്പോൾ.