പല വിവാദ പരാമർശങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടംനേടിയിട്ടുള്ള താരമാണ് ബോളിവുഡ് സുന്ദരി രാഖി സാവന്ത്. നടിയും സുഹൃത്തുമായ പ്രത്യുഷ ബാനർജിയുടെ മരണമാണ് ഇപ്പോൾ രാഖിയെ ക്ഷുഭിതയാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആത്മഹത്യകൾ കുറയ്ക്കാനായി ഒരു പുത്തൻ ആശയവും താരം ഇന്നലെ വാർത്താ സമ്മേളനത്തിലൂടെ പങ്കുവച്ചു. മറ്റൊന്നുമല്ല ആത്മഹത്യകൾ കുറയ്ക്കാനായി സീലിങ് ഫാനുകൾ നിരോധിക്കണമെന്നാണ് രാഖി പറയുന്നത്. മോദി സർക്കാർ ഇതിനായി മുൻകയ്യെടുക്കണം.
തന്റെ വാദം തെളിയിക്കാനായി സീലിങ് ഫാനുമായി വാർത്താ സമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട രാഖി അതിന്റെ ഭവിഷ്യത്തുകൾ എണ്ണിയെണ്ണി പറയുകയും ചെയ്തു. മാതാപിതാക്കൾ അവരുടെ മക്കളെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ സീലിങ് ഫാനുകൾ വാങ്ങിക്കരുതെന്നും മറിച്ച് ടേബിൾ ഫാനുകളോ എസിയോ ആണു ഉപയോഗിക്കേണ്ടതെന്നും രാഖി പറഞ്ഞു. വൈകാതെ തന്നെ ചേരിനിവാസികൾക്കു അയ്യായിരം ടേബിൾ ഫാനുകൾ നൽകാനുള്ള പദ്ധതിയുണ്ടെന്നും രാഖി അറിയിച്ചു.
പ്രത്യുഷ മാനസികമായി തളർന്നതിനു പിന്നിൽ കാമുകൻ രാഹുൽ രാജ് സിങ് ആണെന്നും രാഖി പറഞ്ഞു. പ്രത്യുഷയുടേത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണ്. നടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സർക്കാർ അഞ്ചുകോടി നൽകണമെന്നും രാഖി കൂട്ടിച്ചേര്‍ത്തു.