ബോളിവുഡും മോളിവുഡും ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിവാഹ മാമാങ്കത്തിനാണ് കൊല്ലം ഇന്നലെ സാക്ഷിയായത്. കാഴ്ച്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന ഒട്ടേറെ പ്രത്യേകതകളുമായാണ് ബിസിനസ് രംഗത്തെ അതികായനായ രവി പിള്ളയുടെ മകള്‍ ഡോ.ആരതിയുടെയും ഡോ ആദിത്യ വിഷ്ണുവിന്റെയും വിവാഹം നടന്നത്. രാജസ്ഥാൻ കൊട്ടാരത്തിനെ ഓർമ്മിപ്പിക്കുമാറ് ഒരുക്കിയ വേദിയിൽ സ്വർണവർണങ്ങളിലല്ല പകരം വൈരക്കല്ലുകളിൽ തിളങ്ങിയാണ് വധു മണ്ഡപത്തിലെത്തിയത്. കഴുത്തിലണിഞ്ഞ മാലകളും ഇരുകയ്യിലെയും വളകളും കമ്മലും ഒഡ്യാണവും അരപ്പട്ടയും ചൂട്ടിയും മാട്ടിയുമെല്ലാം വൈരക്കല്ലുകളാൽ നിർമിതമായിരുന്നു.
25 വർഷം ബോളിവുഡ് സിനിമാലോകം അടക്കിവാണ സ്റ്റൈലിന്റെ സുൽത്താൻ മനീഷ് മൽഹോത്രയുടെ കരവിരുതിൽ പിറന്നതാണ് ആരതിയുടെ കാഞ്ചീപുരം വിവാഹസാരി. പ്രശസ്ത സിനിമാ മേയ്ക്കപ് ആർട്ടിസ്റ്റായ രഞ്ജുവാണ് വിവാഹ ദിനത്തിൽ ആരതിയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടിയതിനു പിന്നിൽ. ഇന്ത്യയ്ക്കകതും പുറത്തു നിന്നുമാണ് വധുവിനു വേണ്ട വജ്രാഭരണങ്ങൾ തിരഞ്ഞെടുത്തത് ആഡംബരതുല്യമായ രഥത്തിൽ താമരയുടെ രൂപത്തിലുള്ള കതിരമണ്ഡപത്തിലേക്കു വധു കടന്നുവന്നത് ദേവതയ്ക്കു സമാനമായ കാഴ്ച്ചയായിരുന്നു. ശോഭന, മഞ്ജു വാരിയർ തുടങ്ങിയ നടിമാരുടെ നൃത്തം ആഘോഷത്തിന്റെ നിറം വർധിപ്പിച്ചു.
പ്രശസ്ത കലാസംവിധായകൻ സാബു സിറിലാണ് വിവാഹ വേദിയൊരുക്കിയത്. ബിസിനസ് സിനിമാ ലോകത്തെ ഉന്നതർ മുതല്‍ സാധാരണക്കാർ വരെ ആശ്രാമം മൈതാനത്തു നടന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. നാലരലക്ഷം ചതുരശ്ര അടിയിൽ തീർത്ത പന്തലും അലങ്കാര മണ്ഡപവും ലോകത്തിലെ തന്നെ മികച്ചതാണ്. 45 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളിൽ അംബാസഡർമാരും മന്ത്രിമാരും വ്യവസായ പ്രമുഖരുമെല്ലാം ഉൾപ്പെടും. വിഐപികൾക്കു മാത്രമായി ഒരുലക്ഷം ചതുരശ്ര അടി സ്ഥലമാണ് നീക്കിയത്. മുഹൂർത്തത്തിനു നിമിഷങ്ങൾക്കു മുമ്പ് വേദിയ്ക്കു നടുവിലെ വിടർന്ന താമര ഉയർന്നു കതിർമണ്ഡപമായ കാഴ്ച്ച മനോഹരമായിരുന്നു. വിവാഹ വേദിയും ക്രമീകരണങ്ങളും വിലയിരുത്താനായി ഗിന്നസ് ബുക്ക് അധികൃതർ ചടങ്ങിലെത്തിയതും ശ്രദ്ധേയമായി.