തമിഴ് സീരിയൽ നടിയും അവതാരകയുമായ സബർണ സാബുവിന്റേത് കൊലപാതകമാണെന്ന് സംശയം. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോൾ സബർണ പൂർണ നഗ്നയായ നിലയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു, വീടിനകത്ത് പലഭാഗങ്ങളിലും പൊട്ടിച്ചിതറിയ നിലയിൽ ഗ്ലാസുകളും മറ്റും കണ്ടിരുന്നു. ഇതു വീടിനകത്ത് തർക്കമോ പിടിവലിയോ നടന്നതിന്റേതാകാം എന്നാണു സംശയിക്കുന്നത്.
സംഭവ സ്ഥലത്തുനിന്നും സിഗരറ്റുകളും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ ശേഷമാണോ സബർണ കൊല്ലപ്പെട്ടത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സബർണ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇരുപത്തിയൊമ്പതുകാരിയായ സബർണയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്നും ഇരുവരും അടുത്തിടെയാണ് പിരിഞ്ഞതെന്നും സുഹൃത്തുക്കൾ പറയുന്നു. ഇതും താരത്തെ മാനസികമായി തകർത്തിട്ടുണ്ടാവാം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്, അതിനാൽ മൂന്നോ നാലോ ദിവസം മുമ്പെയായിരിക്കാം സബർണയുടെ മരണം എന്നാണു സംശയിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയാകാം മരണത്തിലേക്കു നയിച്ചതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. സബർണയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ താൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. ടെലിവിഷൻ മേഖലയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും വീട്ടുവാടക െകാടുക്കാൻ പോലും ബുദ്ധിമുട്ടു നേരിടുന്നതിനെക്കുറിച്ചും എഴുതിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സബർണ മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്.
ചെന്നൈയിലെ വസതിയിൽ വെള്ളിയാഴ്ച്ചയാണ് സബർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി സബർണയുടെ അപാർട്മെന്റ് അടച്ചിട്ട നിലയിലായിരുന്നു. അപാർട്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്ന് അയല്‍ക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം അറിയുന്നത്.