‘ചിന്താവിഷ്ടയായ ശ്യാമളയ്ക്കു ശേഷം ശ്രീനിവാസൻ–സംഗീത കൂട്ടുകെട്ടിന്റെ മടങ്ങിവരവായിരുന്നു ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ. ഇതിൽ ശ്രീനിവാസന്റെ മകളായി ശക്തമായ വേഷം ചെയ്ത ഒരു നടിയുണ്ട്– പാർവതി രഞ്ജിത്. ശ്രീനിക്കും സംഗീതയ്ക്കുമൊപ്പം മികച്ച അഭിനയം കാഴ്ച വച്ച ആ കുട്ടിയെ കണ്ടവർക്കെല്ലാം ഇഷ്ടമായി.... ഒരൊറ്റ സിനിമയിലൂടെ ബിഗ്സ്ക്രീനിൽ തിളങ്ങിയ പതിനെട്ടു കാരി പാർവതി ഇപ്പോൾ മിനിസ്ക്രീനിലും കുടുംബപ്രേക്ഷക രുടെ പ്രിയപ്പെട്ട പാറുവായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു.
മഴവിൽ മനോരമയിലെ ‘പൊന്നമ്പിളി’യിൽ നായികയുടെ അനുജത്തി അമ്മുവായി അഭിനയിക്കുന്ന പാർവതി എത്ര അനായാസകരമായാണ് ആ വേഷം കൈകാര്യം ചെയ്യുന്നത്. ചേച്ചിയുടെ നിഴലായി നടന്ന് ഫുൾ സപ്പോർട്ട് നൽകുന്ന അമ്മു എന്ന കഥാപാത്രം അത്യുജ്വലമെന്ന് പറയാത്തവരില്ല. സംഗീതകോളജിലെ വിദ്യാർഥികളായ കാലിനു മുടന്തുളള അമ്മുവിന്റെ നിഷ്കളങ്കമായ ചിരിയെക്കുറിച്ചും കുടുംബസദസ്സിൽ ചർച്ചയാണ്. ചേച്ചിയുടെ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിക്കൊണ്ടുളള ആ ചിരിക്ക് അതേ, ഒരു പ്രത്യേക ചേലുണ്ട്. പാർവതി ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കു ന്നത് ഒരു ഇംഗ്ലീഷ് സിനിമയ്ക്കുവേണ്ടിയാണ്. സോഹൻ റോയിയുടെ ‘ഡാം 999’. ഇതിലെ നായിക വിമല രാമന്റെ ചെറുപ്പകാലമായിരുന്നു അവതരിപ്പിച്ചത്. ഈ സിനിമയൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിനെക്കുറിച്ച് പാർവതി:
‘ഞാനന്ന് ഏഴിൽ പഠിക്കുകയാണ്. ഡാൻസ് പഠിച്ച കുട്ടികളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണു ഞാൻ ഓഡിഷൻ ടെസ്റ്റിനു ചെന്നത്. ഡാൻസ് അറിയാവുന്ന ധാരാളം കുട്ടികൾ കലൂരിലെ ഒരു വലിയ ഹോട്ടലിൽ എത്തിയിരുന്നു. ഭാഗ്യത്തിന് എന്നെയാണ് അവർ തിരഞ്ഞെടുത്തത്. ഡയലോഗ് പയേണ്ടി വന്നില്ല. ഡാൻസും കളരിയുമായിരുന്നു പ്രധാനം.’’
പുരുഷോത്തമൻ സംവിധാനം ചെയ്ത ‘ഇളംതെന്നൽ പോലെ’യാണ് പാർവതിയുടെ ആദ്യ സീരിയൽ. ഇതിൽ നായിക സൗപർണിക ആയിരുന്നു. നായികയുടെ അനുജത്തി പവിത്ര യെയാണു പാർവതി അവതരിപ്പിച്ചത്. ആദ്യ സീരിയലിൽ തന്നെ ഈ കലാകാരി തിളങ്ങി. അന്ന് ഒൻപതിൽ പഠിക്കുകയാണ്.
‘ഹൃദയം സാക്ഷി’, ‘ബാലാമണി’ എന്നീ സീരിയലുകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്തു. രചന നാരായണൻകുട്ടി നായികയായ ‘കാന്താരി’ എന്ന സിനിമയിലും ഒരു നല്ല വേഷം കിട്ടി. കാലടി കാഞ്ഞൂർ സെന്റ് ജോസഫ് ഗേൾസ് സ്കൂളിലാണ് പത്തു വരെ പാർവതി പഠിച്ചത്. അക്കാലത്തു പാട്ടിലും ഡാൻസിലും മോണോ ആക്ടിലും കഥാപ്രസംഗത്തിലുമെല്ലാം മൽസരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു. കാലടി മാണിക്യമംഗലം എൻഎസ് എസിൽ പ്ലസ് ടുവിനു പഠിക്കുമ്പോഴും സംസ്ഥാന കലോൽസവത്തിൽ തിളങ്ങി. തമിഴ്, കന്നഡ പദ്യം ചൊല്ലലിൽ സെക്കൻഡ് എ ഗ്രേഡുണ്ടായിരുന്നു. ഇപ്പോൾ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയാണ് പാർവതി രഞ്ജിത്. എം.ജി യൂണിവേഴ്സിറ്റി കലോൽസവത്തിന് ഒരുങ്ങിക്കൊണ്ടി രിക്കുകയാണ് ഈ കലാകാരി. കഥാപ്രസംഗം, ഹിന്ദി പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിലാണു മൽസരിക്കുന്നത്.
കഴിഞ്ഞ പതിമൂന്നു വർഷമായി നൃത്തം പഠിച്ചുകൊണ്ടിരിക്കു കയാണ് പാർവതി. കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയാണ് അഭ്യസിക്കുന്നത്. സുധ പീതാംബരനാണു ഗുരു. കലോൽസവങ്ങളിലും മറ്റും ഈ ഇനങ്ങളിൽ എന്തു കൊണ്ടു മൽസരിക്കുന്നില്ല എന്ന ചോദ്യത്തിനു പാർവതിയിൽ നിന്നു വേഗം മറുപടി വന്നു:
‘‘മൽസരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. സാമ്പത്തികമാണു പ്രശ്നം. ഡാൻസിൽ മൽസരിക്കാൻ ഭയങ്കര പണച്ചെലവാണ്. ഡ്രസ്സിനും ചമയങ്ങൾക്കും മേക്കപ്പിനുമെല്ലാം നല്ല പൈസ വേണ്ടിവരും അതിനും പുറമേ ഓർക്കസ്ട്രയുടെ ചെലവ്. സാധാരണക്കാർക്ക് പറ്റുന്നതല്ല ഇതൊന്നും. പാട്ടും പദ്യോച്ചാരണവുമൊക്കെയാവുമ്പോൾ പണച്ചെലവിനക്കുറിച്ച് വേവലാ തിപ്പെടേണ്ടല്ലോ....’’
പുറമേ ചിരിക്കുമ്പോഴും ഒരു ദുരന്ത കഥയിലെ ദുഃഖ പുത്രിയാണ് ഈ പെൺകുട്ടി. അച്ഛനമ്മമാരുടെ ലാളനയേൽക്കാൻ വിധിയില്ലാതെ പോയവൾ. മനസ്സിലെ നൊമ്പരം ഒളിപ്പിച്ചുവച്ചാണ് സീരിയലിലും സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പാർവതിക്കു വെറും നാലുമാസം പ്രായമുളളപ്പോഴാണ് അച്ഛൻ രഞ്ജിത്തും അമ്മ ഹേനയും റോഡപകടത്തിൽ മരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന രണ്ടു പേരും രാവിലെ വീട്ടിൽ നിന്നു ബൈക്കിൽ യാത്രയായതാണ്. ആലുവയ്ക്കടുത്തുളള ദേശത്തു വച്ച് ഇവർ സഞ്ചരി ച്ചിരുന്ന ഒരു ബൈക്കിൽ ഒരു ട്രാൻസ്പോർട്ട് ബസ്സ് വന്നിടിച്ചു. അച്ഛൻ അപ്പോൾത്തന്നെ മരിച്ചു. അമ്മ ആറു ദിവസം കഴിഞ്ഞും. കുരുന്നിലേ മാതാപിതാക്കളെ നഷ്ടമായ പാർവതിയെ വളർത്തിയത് അമ്മൂമ്മ (അമ്മയുടെ അമ്മ) അല്ലിയാണ്. പേരക്കുട്ടിയുടെ കലാവാസന കണ്ടറിഞ്ഞ് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി. പെറ്റമ്മയെപ്പോലെ കൊച്ചുമോളെ പോറ്റിപരിപാലിച്ച് ഒരു നല്ല കലാകാരിയായി വാർത്തെടുത്ത ഈ മുത്തശ്ശിക്കു നമുക്കു നന്ദി പറയാം.
എന്റെ അമ്മ നന്നായി പാടുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്. പക്ഷേ, എന്നെ പാട്ടിനും ഡാൻസിനും വിടുന്നതിനോട് ബന്ധുക്കൾക്കാർക്കും ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. കുട്ടിയെ നശിപ്പിക്കാനാണോ ഭാവം എന്നു വരെ ചോദിച്ചവരുണ്ട്. പക്ഷേ, അതു കേട്ടിട്ടൊന്നും അമ്മ (അമ്മൂമ്മയെ അമ്മയെന്നാണു വിളിക്കുന്നത്) പിന്തിരിഞ്ഞില്ല. പ്രയാസങ്ങൾ സഹിച്ചാ ണെങ്കിലും അമ്മയെന്നെ പ്രോൽസാഹിപ്പിച്ചു. മൽസരങ്ങൾ ക്കു കൊണ്ടു നടന്നു. ഇപ്പോഴും അമ്മയാണെന്റെ ശക്തി. കാലടിയിലെ വീട്ടിൽ ഞങ്ങൾ രണ്ടുപേരും മാത്രമാണു താമസം.
കലാരംഗത്തു പ്രോൽസാഹനം പകർന്നു തന്നവരെ പാർവതി നന്ദിയോടെ ഓർക്കുന്നു. പ്ലസ് ടുവിനു പഠിക്കുമ്പോൾ അങ്ങേയറ്റം സപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ ശ്രീലത ടീച്ചറെ പാർ വതി മറക്കുന്നതെങ്ങനെ? ക്ലാസ് മിസ്സാവുമ്പോഴെല്ലാം അറ്റൻ ഡൻസ് നൽകി സഹായിക്കുകയും സീരിയലിലും സിനിമയി ലും അഭിനയിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. ഈ ടീച്ചർ. സീരിയൽ രംഗത്ത് എല്ലാ വിധ പ്രോൽ സാഹനങ്ങളും നൽകിവരുന്നവരെക്കുറിച്ചും പറഞ്ഞു പാർവതി. അവർ ആരെന്നല്ലേ, സീരിയൽ സംവിധായകൻ ഗിരീഷ് കോന്നിയും ടീമും. ‘പൊന്നമ്പിളി’യിലെയും ബാലാ മണിയിലെയും അതേ ടീമംഗങ്ങൾ...