നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ചൂടുപിടിച്ച ചര്‍ച്ചകളാണ് ഇന്ന് പാര്‍ലമെന്റിനെ വാര്‍ത്തകളില്‍ നിറച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ ഇന്നൊരു സര്‍പ്രൈസ് സന്ദര്‍ശകനുണ്ടായിരുന്നു. ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം യുവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനാണ് ഒരു കാലത്ത് സുന്ദരിമാരുടെ ഹൃദയം കവർന്ന ഗ്ലാമര്‍ ക്രിക്കറ്റ് താരം എത്തിയത്. വിഷയം കല്ല്യാണമായിരുന്നു. പ്രമുഖ മോഡലും സിനിമാതാരവുമായ ഹസെല്‍ കീച്ചുമായുള്ള തന്റെ കല്യാണം ക്ഷണിക്കാനാണ് യുവരാജ് സിങ് കല്ല്യാണക്കുറിയുമായി നരേന്ദ്ര മോദിയെ കാണാനെത്തിയത്.
ഛണ്ഡീഗഡില്‍ നവംബര്‍ 30നാണ് യുവിയുടെയും കീച്ചിന്റെയും കല്ല്യാണം. തീര്‍ത്തും സ്വകാര്യമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. രണ്ട് ശൈലിയിലാണ് യുവി കല്ല്യാണം കഴിക്കുന്നത്. ആദ്യ കല്ല്യാണം നവംബര്‍ 30ന് തീര്‍ത്തും ഗുരുദ്വാര ശൈലിയില്‍. അതിനുശേഷം ഹിന്ദു ആചാരപ്രകാരം ഗോവയില്‍ വെച്ച് ഡിസംബര്‍ രണ്ടിന് ഒന്നുകൂടി യുവി ഹാസെലിന്റെ കഴുത്തില്‍ താലി കെട്ടും.
ഡിസംബര്‍ 5, 7 തിയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് റിസപ്ഷന്‍. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ ഈ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളൂവെന്നാണ് വിവരം.