ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സബ് ഇൻസ്പെക്ടറയി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ് 25കാരിയായ പ്രിതിക യാഷിനി. തമിഴ്‍നാട് പോലീസ് അക്കാമിയിലെ ഒരു വര്‍ഷം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ പ്രിതിക വെള്ളിയാഴ്‍ച നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു. 1028 പേർക്കൊപ്പമാണ് ഭിന്നലിംഗ വിഭാഗക്കാരിയായ പ്രിതികയും ട്രെയിനിങ് പൂർത്തിയാക്കുന്നത്. പ്രിതിക ഇനി തമിഴ്‍നാട് പോലീസ് സേനയിൽ ഭിന്നലിംഗവിഭാഗത്തിലെ ആദ്യ എസ്ഐ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്ജെൻഡർ എസ് ഐ ആണ് പ്രിതിക
തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ചും ഏറെ വേദനകൾ സഹിച്ചും നേടിയെടുത്ത വിജയത്തിന്‍റെ ആഹ്ളാദമായിരുന്നു പ്രിതികയ്ക്ക്. പരിശീലനം പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്നും പരിശീലനകാലയളവില്‍ എല്ലാവരുടെയും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെന്നും പ്രിതിക പറഞ്ഞു. വണ്ടല്ലൂര്‍ ഊനം ചേരിയിലെ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു പ്രിതിക.
ഏറെക്കാലത്തെ നിയമയുദ്ധത്തിനൊടുവിലാണ് പ്രിതികയ്‍ക്ക് പോലീസ് സേനയില്‍ജോലി ലഭിക്കുന്നത്. തമിഴ്‍നാട് യൂണിഫോംഡ് സര്‍വീസസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ പ്രിതിക യോഗ്യയാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതോടെയാണ് പോലീസിലേക്കുള്ള വഴി തെളിഞ്ഞത്. ഇതോടെ തന്നെപോലുള്ള നിരവധി പേർക്ക് മാതൃക കൂടിയാണ് ആ നേട്ടമെന്ന് പ്രിതിക പറയുന്നു.