Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ശ്രീമയിയുടെ ആ പ്രവൃത്തി എന്റെ കണ്ണുനിറച്ചു'

Sabitha ശ്രീമയിക്കൊപ്പം സബിത

കോമഡിയും ക്യാരക്ടർ റോളുകളുമൊക്കെ അനായാസം വഴങ്ങിയിരുന്ന കൽപന നമ്മെ വിട്ടുപിരിഞ്ഞെന്ന് ഇപ്പോഴും പലർക്കും വിശ്വസിക്കാനാവുന്നില്ല. സിനിമയെയും ജീവിതത്തെയും ഒരുപോലെ സ്നേഹിച്ച ആ നടിയുടെ മകൾ ശ്രീമയിയും അത്രമേൽ ലാളിത്യത്തോടെയാണു വളർന്നത്. അടുത്തിടെ അഭിമുഖത്തിലും അവാർഡ് നിശകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്ന ശ്രീമയിയെയും പ്രേക്ഷകർ കൽപനയെപ്പോലെ തന്നെ സ്നേഹിച്ചു. കൽപനയ്ക്കു നല്‍കിയ അതേ സ്നേഹമാണ് ശ്രീമയിക്കും എല്ലാവരും നൽകുന്നത്. സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റ് സബിതയ്ക്കും ശ്രീമയിയെക്കുറിച്ചു പറയാൻ ആയിരം നാവാണ്. ശ്രീമയിക്ക് ആദ്യമായി മേക്അപ് ഇട്ടതിനെക്കുറിച്ചും ശ്രീമയിയുടെ ലാളിത്യത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കി സബിത തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇന്ന് ശ്രദ്ധ നേടുന്നത്. 

ഒരു ഫോട്ടോഷൂട്ടിനു വേണ്ടി ശ്രീമയിയെ അണിയിച്ചൊരുക്കാനാണ് അന്നു സബിതയ്ക്കു വിളിവന്നത്. മേക്അപ് തുടങ്ങുന്നതിനു മുമ്പെ കൽപനയുടെ അമ്മ ശ്രീമയിയോ‌‌ട് സബിതയുടെ കാൽ തൊട്ടുവണങ്ങാൻ ആവശ്യപ്പെട്ടു. ആ സംഭവം തന്റെ കണ്ണു നിറച്ചുവെന്നും അന്നു മുതൽ ഇന്നുവരെയും ശ്രീമയി തന്നോട് ഓരോ വിശേഷങ്ങളും പങ്കുവെക്കാറുണ്ടെന്നും സബിത പറയുന്നു. എന്നും സാധാരണ വിശേഷങ്ങൾ ചോദിച്ച് മെസേജുകൾ അയക്കാറുള്ള ശ്രീമയി മറ്റൊരിക്കൽ തന്റെ കോളജിന്റെ ആദ്യദിനത്തിൽ അനുഗ്രഹിക്കണം എന്നു പറഞ്ഞു മെസേജ് അയച്ച ദിവസം താൻ അറിയാതെ കരഞ്ഞു പോയെന്നും സബിത പറയുന്നു. നാളെ ലോകം അറിയുന്ന അഭിനേത്രിയായി മാറട്ടെ ശ്രീമയി എന്നു പറഞ്ഞു കൊണ്ടാണ് സബിത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സബിതയുടെ ഫേസ്ബുക് കുറിപ്പിലേക്ക്... 

''ദിവസവും തിയതിയും ഒന്നും കൃത്യമായി ഓർമ്മിക്കുന്നില്ല ...ഏതാണ്ട് രണ്ട് മാസം മുൻപ് വനിതയിൽ നിന്നും ശ്രീകാന്തിന്റെ കാൾ ....കൽപ്പനചേച്ചിയുടെ മോൾടെ 2 പടം എടുക്കണം ...സബിത ഫ്രീ ആണെങ്കിൽ വരൂ ....നടി എന്ന നിലയിലും നേരിട്ട് പരിചയപ്പെട്ടിട്ടുള്ള വ്യക്തി എന്ന രീതിയിലും എനിക്ക് കൽപ്പന ചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു ....നേരിൽ സംസാരിക്കുമ്പോൾ സ്ക്രീനിൽ കാണുന്ന ആളേ ആയിരുന്നില്ല ചേച്ചി ....തമാശയുടെ മേമ്പൊടി ചേർക്കുമെങ്കിലും എന്തിനും ഏതിനും ചേച്ചിക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു ....അതാണെന്നെ ഏറെ ആകർഷിച്ചത് ....

ചേച്ചിയുടെ വേർപാടിന് ശേഷം അധികമൊന്നും ചേച്ചിയെക്കുറിച്ചു ഓർമിച്ചിട്ടുമില്ല ....അപ്പോഴാണ് ഇങ്ങനെ ഒരു അവസരം ...കേട്ടപ്പോൾ ഒരുപാട് സന്തോഷത്തോടെയാണ് പുറപ്പെട്ടത് ...ഉർവശി,കൽപ്പന , കലാരഞ്ജിനിമാരുടെ അമ്മയുടെ അടുത്ത് ഇരുന്ന് സംസാരിച്ചത് എനിക്ക് സന്തോഷം മാത്രമല്ല ഒരുപാട് അഭിമാനവും തന്നു എന്ന് തന്നെ പറയണം ....

മേക്കപ്പ് തുടങ്ങുന്നതിനു മുൻപ് അമ്മ ശ്രീമയിയോട് പറഞ്ഞു ....മോളേ ആന്റിയുടെ കാൽ തൊട്ട് തൊഴുത്തിട്ടു വേണം മേക്കപ്പ് തുടങ്ങാൻ ...ശ്രീ അങ്ങിനെ ചെയ്തപ്പോൾ സത്യത്തിൽ എൻറെ കണ്ണ് നിറഞ്ഞു ....മോൾടെ അമ്മയുടെ മകളായി പിറക്കാൻ കഴിഞ്ഞതിനേക്കാൾ വലിയ ദൈവാനുഗ്രഹം വേറെ ഇല്ല എന്ന് പറഞ്ഞു ഞാൻ ശ്രീയെ ചേർത്ത് പിടിച്ചു .....പിന്നെ ഏതൊരു ഷൂട്ടും പോലെ ചിരിയിലും തമാശയിലും ഒക്കെ കുതിർന്നു ആ ദിവസം കടന്നു പോയി ....

എപ്പോഴും എല്ലാവരോടും ചെയ്യുന്നത് പോലെ whatsapp number വാങ്ങി എടുത്ത selfies ഒക്കെ അയയ്ക്കാം എന്ന് വാക്ക് കൊടുത്തു പിരിഞ്ഞു ....വീടെത്തുന്നതിനു മുൻപേ ശ്രീയുടെ മെസ്സേജ് വന്നു ...തിരിച്ചും റിപ്ലൈ കൊടുത്തു ....അപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല , ആന്റി എന്ന് വിളിച്ചുകൊണ്ടുള്ള മെസ്സേജുകൾ ഒരു പതിവായി മാറുമെന്ന് ....

പിന്നെ കലാരഞ്ജിനിച്ചേച്ചിയും മോളും വീട്ടിലും വന്നു ....ഹെയർ സെറ്റ് ചെയ്യാൻ ...അങ്ങിനെ അറിയാതെ ഒരു അടുപ്പം ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു ....മിക്കവാറും ദിവസങ്ങളിൽ ''ആന്റി എവിടെയാ ?''....'' കഴിച്ചോ ?''.... ''എന്തുണ്ട് വിശേഷം ?'' എന്നൊക്കെ ചോദിച്ചു കൊണ്ട് ശ്രീയുടെ ഒരു മെസ്സേജ് എങ്കിലും വരും ....

പക്ഷേ ...അന്ന് വന്ന മെസ്സേജ് എന്നെ അടിമുടി മാറ്റിക്കളഞ്ഞു ....അതിരാവിലെ വന്ന ആ മെസ്സേജ് ...'' ആന്റി , ഇന്ന് എൻറെ കോളേജിലെ ഫസ്റ്റ് ഡേ ആണ് ...ആന്റി എന്നെ അനുഗ്രഹിക്കണം ''....സന്തോഷം വന്നിട്ടാണോ , സങ്കടം വന്നിട്ടാണോ ഞാൻ കരഞ്ഞതെന്നു ഇപ്പോഴുമെനിക്കറിയില്ല ....

ഇത് വരെ ആരോടും മകളെപ്പോലെ എന്നൊരു വികാരം തോന്നിയിട്ടില്ല ...പക്ഷേ ശ്രീമയി .....നീ എനിക്ക് മകൾ തന്നെ ....

നാളെ ലോകം അറിയുന്ന അഭിനേത്രി ആയി മാറുമോ എന്നെനിക്കറിയില്ല (മാറണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ) പക്ഷേ ,ജീവിതത്തിന്റെ തുടർപാതയിൽ നീ വ്യക്തി മുദ്ര പതിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല മോളേ ....''

Readm more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam